
കൊച്ചി:തൃക്കാക്കര മോർഫിംഗ് കേസിൽ, അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ടെലഗ്രാമിലെ അശ്ലീലഗ്രൂപ്പുകളുടെ തലവൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒളിവിലുളള ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി എസ്.ശ്രീഹരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. വൻ റാക്കറ്റാണിതെന്നും ശ്രീഹരി ബന്ധുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തതായും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേരുണ്ടെന്നാണ് പ്രാഥമികവിവരം. വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമുണ്ട്. ഇവർ മാത്രം അംഗങ്ങളായ ഗ്രൂപ്പുകളിൽനിന്ന് നിരവധി മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. പതിനായിരത്തോളംപേർ അംഗങ്ങളായ വൻ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഗ്രൂപ്പിൽ മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും അംഗങ്ങളാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കും. ശ്രീഹരിയുടെയും കസ്റ്റഡിയിലുള്ള പൂർവവിദ്യാർത്ഥിയുടെയും മൊബൈൽഫോണുകൾ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും. ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താനും എഡിറ്റ് ചെയ്യാനും ശ്രീഹരി വിദഗ്ദ്ധനാണെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ചില അക്കൗണ്ടുകൾ നീക്കിയിട്ടുണ്ട്. ഇവ വീണ്ടെടുത്തപ്പോൾ ചൈൽഡ് പോൺ ഫോൾഡറും ലഭിച്ചു. മോർഫ് ചെയ്തതും അല്ലാത്തതുമായ നിരവധി ദൃശ്യങ്ങളും വീഡിയോകളും സന്ദേശങ്ങളും കണ്ടെടുത്തിട്ടുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള വ്യക്തിഗത അക്കൗണ്ടുകൾ, കലാലയങ്ങളിലെ ഗ്രൂപ്പുകൾ, കോളേജിലെ പരിപാടികൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി, പിന്നീട് മോർഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി മാറ്റുകയും റാക്കറ്റിലെ പ്രധാനികൾക്ക് അയച്ചുകൊടുക്കുന്നതുമാണ് രീതി. ചിത്രങ്ങൾ മോർഫ് ചെയ്യാൻ എ.ഐ ടൂളുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |