
ആലപ്പുഴ: കരുവാറ്റയിലെ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികൾ. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്ന് പെർഫ്യൂം ബോട്ടിലും മേക്കപ്പ് കിറ്റും മോഷ്ടിച്ചുവെന്നും പ്രതീക്ഷിച്ചത്ര പണം കിട്ടാത്തതിനാലാണ് അത് ചെയ്തതെന്നുമാണ് പ്രതികളായ ആൺകുട്ടികൾ കഴിഞ്ഞദിവസം പൊലീസിന് മൊഴി നൽകിയത്. അലമാരയിൽ നിന്ന് നാലരപ്പവൻ സ്വർണവും 4,800 രൂപയുമാണ് പ്രതികൾക്ക് കിട്ടിയത്. ശിവൻകുട്ടിയുടെ കൊച്ചുമകളുടെ ആൺസുഹൃത്താണ് ലഭിച്ച തുക വീതം വച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് 800 രൂപ വീതം നൽകി. ബാക്കി തുക ഇയാൾ എടുക്കുകയായിരുന്നു. മകൾ വിദേശത്തുനിന്ന് വീട് പണിയ്ക്കായി 65,000 രൂപ അയച്ചിരുന്നെങ്കിലും ശിവൻകുട്ടി അന്ന് തന്നെ പണം കരാറുകാരനെ വിളിച്ച് കൈമാറിയിരുന്നു. ഈ പണം കൂടി ലക്ഷ്യമിട്ടാണോ പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കവർച്ച ലക്ഷ്യം വച്ചാണെത്തിയതെങ്കിലും പെൺകുട്ടിയോടുള്ള മോശം പെരുമാറ്റമാണ് ശിവൻകുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന ആൺകുട്ടികളുടെ മൊഴിയിലും അന്വേഷണം നടക്കുന്നുണ്ട്.
കസ്റ്റഡി അപേക്ഷയിൽ തീരുമാനം നാളെ
കൊലപാതകത്തിന്റെ മുഖ്യആസൂത്രകയും നാലാംപ്രതിയുമായ 13കാരിയെയും ആൺകുട്ടികളെയും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നാളെ തീരുമാനമെടുക്കും. ആൺകുട്ടികളുടെ മൊഴിയിലെ വൈരുദ്ധ്യത്തിൽ വ്യക്തത വരുത്തുന്നതിനായി പെൺകുട്ടിയെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ പുതിയ അപേക്ഷയും ബോർഡ് ഇന്നലെ പരിഗണിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |