
കോട്ടയം: കുഞ്ഞിൻ്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആവർത്തിച്ച് ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ അന്തിമറിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിൻ്റെ ശരീരത്തിൽ സൂചി കയറാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡെപ്യൂട്ടി സൂപ്രണ്ട് ഫ്രെഡറിക് പോൾ തയ്യാറാക്കിയ റിപ്പോർട്ട് ആശുപത്രി പ്രിൻസിപ്പൽ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എന്നിവർക്കും പിന്നീട് സർക്കാരിലേക്കും കൈമാറും. ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിൻ്റേയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിൻ്റേയും ഇളയമകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. കഴിഞ്ഞവർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ജുവിൻ്റെ പ്രസവം. പിന്നാലെ കുഞ്ഞിന് പനിയും, ശരീരത്തിന് മഞ്ഞപ്പും ഉണ്ടായതിനെത്തുടർന്ന് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷമാണ് കുഞ്ഞിൻ്റെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് കണ്ടത്. ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് സ്‌കാനിംഗ് നടത്തിയെങ്കിലും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് മടക്കിയയച്ചു. രണ്ടു മാസം മുമ്പ് തടിപ്പ് വലുതായതോടെ മാതാപിതാക്കൾ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാരിയെല്ലിന് സമീപം സൂചി കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. മാതാപിതാക്കൾ സൂപ്രണ്ടിനും, മന്ത്രിയ്ക്കും പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |