തിരുവനന്തപുരം: ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ കണ്ടെത്തി കേരള പൊലീസ്. യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കേരള പൊലീസിന്റെ അതിവേഗ ഇടപെടലിലൂടെ ബാഗും വിലകൂടിയ മൊബൈല്‍ ഫോണും പണവും തിരികെ ലഭിച്ചത്.
മൂന്ന് ജില്ലകളിലെ പൊലീസിന്റെ മിന്നല്‍ വേഗത്തിലുള്ള ഇടപെടലില്‍ ഇവ മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി. തിരുവനന്തപുരം കല്ലയം സ്വദേശിയുടെ വീട്ടില്‍ വരുകയായിരുന്ന ഹരിപ്പാട് സ്വദേശിയുടെ ബാഗാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസിന്റെ മാതൃകാപരമായ ഏകോപനത്തിലൂടെ കണ്ടെടുത്തത്. യാത്രയ്ക്കിടയില്‍ കുരിവിയോട്ടുള്ള പെട്രോള്‍ പമ്പില്‍ ബാഗ് മറന്നുവെച്ചെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് മണ്ണന്തല പൊലീസ് ഉടന്‍ തന്നെ ചടയമംഗലം സ്റ്റേഷനില്‍ വിവരമറിയിച്ചു. സന്ദേശം ലഭിച്ചയുടന്‍ ചടയമംഗലം നൈറ്റ് ഓഫീസര്‍ എ.എസ്.ഐ ബിനുകുമാര്‍, ഡ്രൈവര്‍ അബിന്‍ ബാബു എന്നിവര്‍ പമ്പിലെത്തി അന്വേഷിച്ചെങ്കിലും ബാഗ് അവിടെ ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടയില്‍ ബാഗ് കാറില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അത് പത്തനംതിട്ട അടൂരിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചടയമംഗലം പൊലീസ് വിവരം അടൂര്‍ പൊലീസിന് കൈമാറുകയും, അവരുടെ ദ്രുതഗതിയിലുള്ള പരിശോധനയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു.
kerala police finds lost bag which contains money and costly mobile phone
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |