
തിരുവനന്തപുരം: ബഡ്ജറ്റിന് പുറത്ത് വായ്പയെടുക്കാൻ മുൻസർക്കാർ കൊണ്ടുവന്ന കിഫ്ബിയുടേയും സാമൂഹ്യസുരക്ഷ പെൻഷൻ ഫണ്ടിന്റേയും വായ്പകളിൽ 12,669.92 കോടിയുടെ വിവരം കേന്ദ്രസർക്കാരിനോട് മറച്ചുവച്ചുവെന്ന് നിയമസഭയിൽ വച്ച സി.എ.ജിയുടെ ഒാഡിറ്റ് റിപ്പോർട്ടിൽ പരാമർശം.
2024-25 വർഷത്തിന്റെ തുടക്കത്തിൽ, സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനി (കെ.എസ്.എസ്.പി.എൽ) 2500 കോടി രൂപ വായ്പയെടുത്തതായും കിഫ്ബിക്ക് ഒന്നും നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആ സാമ്പത്തിക വർഷത്തിൽ കിഫ്ബി 8,089.92 കോടിയും കെ.എസ്.എസ്.പി.എൽ 5,563.09 കോടിയുമായി ആകെ 13,653.01 കോടി വായ്പയെടുത്തിരുന്നു.
കെ.എസ്.എസ്.പി.എൽ 983.09 കോടിയുടെ വായ്പയെടുത്തതായി പിന്നീട് കേന്ദ്രത്തെ അറിയിച്ചു. എങ്കിലും 12,669.92 കോടിയുടെ വ്യത്യാസം കണ്ടെത്തി. തുടർന്നുള്ള 2025-26 സാമ്പത്തിക വർഷത്തിൽ മാർക്കറ്റ് ലോണുകൾക്ക് സമ്മതം നേടുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത് വെളിപ്പെട്ടതെന്നും റിപ്പോർട്ടിൽ.
ഇൗ സ്ഥാപനങ്ങളുടെ വായ്പകൾ ബഡ്ജറ്റിതര വായ്പയാണെന്ന സംസ്ഥാനത്തിന്റെ അവകാശവാദം സി.എ.ജി തള്ളി. സംസ്ഥാന ബഡ്ജറ്റിലും കേന്ദ്ര സർക്കാരിനോടും അത്തരം വായ്പകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. കിഫ്ബിക്ക് വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകുന്നെന്നാണ് വാദം. എന്നാൽ സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബിക്ക് എങ്ങനെയാണ് സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകുന്നതെന്ന് റിപ്പോർട്ട് ചോദിക്കുന്നു. വിപണി വായ്പകൾ ഉയർത്തുന്നതിന് സമ്മതം തേടുമ്പോൾ കേന്ദ്ര സർക്കാരിനോട് ഓഫ് ബഡ്ജറ്റ് വായ്പകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചകൾ ഗുരുതരമാണെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |