
കൊട്ടാരക്കര: രോഗിയോട് മോശമായി പെരുമാറിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.രേഖ.കെ.കൃഷ്ണനെ, ഡി.എം.ഒയുടെ അന്വേഷണറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള തെന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഡോ.രേഖ രോഗിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡെപ്യൂട്ടി ഡി.എം.ഒ(വിജിലൻസ്) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി ആന്വേഷണം നടത്തിയിരുന്നു. സംഭവം 30ന് രാത്രി 12.30നാണെന്ന് വ്യക്തമായി. ഡോ. രേഖയ്ക്ക് പുറമേ ആശുപത്രി സൂപ്രണ്ട് ഡോ.നിബിൻകൃഷ്ണ, കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ എന്നിവരുടെ മൊഴിയുമെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡോ.രേഖയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഈമാസം 1ന് നിർദ്ദേശിച്ചിരുന്നു. അതിനൊപ്പമാണ് സ്ഥലം മാറ്റാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ശുപാർശ നൽകിയത്.
പനിയും ശരീരവേദനയുമായി കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് 'പനിയും ശരീരം വേദനയും എന്ത് എമർജൻസി, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്നിങ്ങനെയായിരുന്നു ഡോ.രേഖയുടെ പ്രതികരണം. രോഗി പരാതി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |