SignIn
Kerala Kaumudi Online
Saturday, 20 June 2026 10.35 AM IST

മോഷണം നടന്ന അലമാരയ്ക്കുള്ളിൽ വേറെയും അമൂല്യ സ്വർണാഭരണങ്ങൾ; പ്രതികരണത്തിനില്ലെന്ന് കൊട്ടാരം കുടുംബാംഗങ്ങൾ

READ ENGLISH VERSION
gowri-lakshmi-bayi

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അമൂല്യ സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.

ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരത്തിൽ ആകെ 15 ജീവനക്കാരാണുള്ളത്.

പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് പത്തുദിവസം മുൻപുവരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയത്.

അതേസമയം, കാണാതായ സ്വർണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്‌യുടെ കിടപ്പ് മുറിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രണ്ടു മാസംമുൻമ്പ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കേസെടുത്തേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണർ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളിൽ വേറെയും വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFTCASE, POLICE, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA