
തിരുവനന്തപുരം: വിവാദങ്ങൾക്ക് തത്കാലം വിട. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. ഭരണമുന്നണിയിലെ ആശങ്ക തടയാൻ ധനബില്ലിലെ മൂന്നും അഞ്ചും വകുപ്പുകളിൽ മദ്യത്തിന്റെ നികുതിനിരക്ക് നടപ്പാക്കാൻ പ്രത്യേക വിജ്ഞാപനം ഇറക്കണമെന്ന വ്യവസ്ഥ എഴുതിച്ചേർത്തു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിനു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ നികുതിയാണ് കേരളത്തിൽ നിശ്ചയിച്ചതെന്ന് ഇതുസംബന്ധിച്ച ചർച്ചകൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്. അവിടെ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ചചെയ്യാം. വിൽക്കേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചാൽ വിൽക്കില്ല. മറിച്ച് വിൽക്കാനാണ് തീരുമാനമെങ്കിൽ അപ്പോൾ ചുമത്തേണ്ട നികുതി നിശ്ചയിക്കുക മാത്രമാണ് ധനബില്ലിലും ബഡ്ജറ്റിലും ചെയ്തിരിക്കുന്നത്.
വില്പനയ്ക്കുള്ള നടപടിക്രമങ്ങൾ എക്‌സൈസ് വകുപ്പിന്റെയും ബെവ്‌കോയുടെയും നിയന്ത്രണത്തിലാണ്. യു.ഡി.എഫ് അനുമതിയോടെ സർക്കാർ തീരുമാനിച്ച് എക്സൈസ് വകുപ്പും ബിവറേജസ് കോർപറേഷനും ഉത്തരവിറക്കിയാൽ മാത്രമായിരിക്കും ഈ നികുതിനിരക്കിൽ കച്ചവടം നടക്കുക.
വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണ്. ബഡ്ജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യു.ഡി.എഫിലെ വിമർശകരെയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല ഇത്. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതിനിർദ്ദേശം ബഡ്ജറ്റിൽ ഉള്ളതാണ്. ബഡ്ജറ്റിലെ നികുതി നിർദ്ദേശം ധനബില്ലിൽ വരുമെന്ന് അറിയാത്തയാളാണോ 10 വർഷം കേരളം ഭരിച്ച പിണറായി വിജയനെന്നും വി.ഡി.സതീശൻ ചോദിച്ചു. ഇത് ധനബില്ലിൽ ഒളിച്ച് കടത്തിയതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ സഭയിൽ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കും എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് ഫയലിൽ എഴുതിവച്ചിരുന്നതെന്നും പരിഹസിച്ചു. ഭൂമിയുടെ ന്യായവില പരിഷ്കരണം, സ്വകാര്യയാത്രാവാഹനങ്ങളുടെ നികുതി പകുതിയാക്കി കുറയ്ക്കൽ തുടങ്ങി ബഡ്ജറ്റിലെ മറ്റ് നിർദ്ദേശങ്ങളും ധനബില്ലിലുണ്ട്.
100 ദിനം, 541 പദ്ധതികൾ,
കൗണ്ട് ഡൗൺ തുടങ്ങി
തിരുവനന്തപുരം: ഇന്നലെ മുതൽ 100 ദിവസംകൊണ്ട് 541 പ്രോജക്ടുകൾ തീർപ്പാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് വന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
100 ദിവസത്തെ അഞ്ചാക്കി തിരിച്ച് ഓരോ 20 ദിവസം കൂടുമ്പോഴും ഈ പദ്ധതി എവിടെവരെ എത്തി എന്ന് വിശകലനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആധുനിക ടെക്നോളജിയുടെ പിൻബലത്തോടുകൂടിയാണ് വിശകലനം. 10 കൊല്ലവും 15 കൊല്ലവും വൈകി പ്രോജക്ട് നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണം ഒഴുകിപ്പോകുന്നതിന് കണക്കില്ല. അതിനു മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |