തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. താണിക്കുടം സ്വദേശി ഒറയാംപുറത്ത് ദേവേന്ദ്രൻ നൽകിയ ഹർജിയിലാണ് നടപടി.
മാടക്കത്തറ വില്ലേജിലെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കാൻ 2013ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചപ്പോൾ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദേവേന്ദ്രന്റെ ആരോപണം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 15 വർഷമായി പട്ടയം അനുവദിക്കാതെ ദ്രോഹിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. അതേസമയം, പൊതുപ്രവർത്തകരെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. മുൻപ് വിജിലൻസ് അന്വേഷിച്ച് തള്ളിയ പരാതിയാണിതെന്നും ദേവേന്ദ്രന്റെ മാതാവിന് സ്വന്തം പേരിൽ ഭൂമിയുള്ളതിനാലാണ് വില്ലേജ് ഓഫീസറും തഹസിൽദാരും പട്ടയം നിഷേധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |