
കൊച്ചി: റിസോർട്ടുളിലും മറ്റും പരമ്പരാഗത പ്രൗഢിക്കായി നിർമ്മിക്കുന്ന ഓലപ്പുരകളിലും ചൈനീസ് അധിനിവേശം. തെങ്ങോലയ്‌ക്കും വയ്ക്കോലിനും പുല്ലിനും പകരം ചൈനീസ് നിർമ്മിത പോളിത്തീൻ ഓലകളാണ് വ്യാപകമാകുന്നത്. നാട്ടിൻപുറങ്ങളിലെ പഴയ ഓലപ്പുരകളുടെ നൊസ്റ്റാൾജിയയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന റൂഫിംഗ് ട്രെൻഡിന് തുടക്കമിട്ടത് റിസോർട്ട് മേഖലയാണ്.
കേരളത്തനിമ നിലനിറുത്താൻ റിസോർട്ടുകളും റൂഫ്‌ടോപ്പ് കഫേകളും തെങ്ങോലയെയാണ് പലപ്പോഴും ആശ്രയിച്ചിരുന്നത്. രണ്ടുവർഷം കൂടുമ്പോൾ ഓല മാറ്റേണ്ട ഭാരിച്ച ചെലവും മേയാൻ തൊഴിലാളികളുടെ അഭാവവും പ്രതിസന്ധിയായി. ഇതിനൊരു പരിഹാരമായാണ് ചൈനീസ് നിർമ്മിത പോളിത്തീൻ ഓലകൾ വരവായത്. പ്ലൈവുഡ്, ജി.ഐ പൈപ്പ്, കോൺക്രീറ്റ് മേൽക്കൂര എന്നിവയുടെ മുകളിൽ ഇവ ഘടിപ്പിക്കാം. ചതുരശ്രയടിക്ക് 250 രൂപ മുതലാണ് വില.
സ്വാഭാവിക ഭംഗി നൽകുന്ന മെക്‌സിക്കൻ പാം, ആധുനിക കെട്ടിടങ്ങൾക്ക് അനുയോജ്യമായ അടുക്കും ചിട്ടയുമുള്ള ആഫ്രിക്കൻ റീഡ് എന്നിവയ്‌ക്കാണ് പ്രിയം. വൈക്കോൽ മേഞ്ഞ പുരകളുടെ രൂപഭംഗിയുള്ള ജാവ-ബാലി പാം, തീരദേശങ്ങളിലെ ശക്തമായ കാറ്റിനെ പ്രതിരോധിക്കുന്ന കട്ടിയേറിയ ഫ്ളോറിഡിയൻ പാം, തികച്ചും റസ്റ്റിക് ലുക്ക് നൽകുന്ന സിന്തറ്റിക് സ്‌ട്രോ എന്നിവയും ലഭ്യമാണ്.
15 വർഷം വരെ ആയുസ്
1. പോളിത്തിൻ ഓലകൾക്ക് കുറഞ്ഞത് 10 മുതൽ 15 വർഷം വരെയാണ് ആയുസ്
2. കനത്ത മഴ പെയ്താലും ദ്രവിക്കില്ല. ചിതൽ, എലി എന്നിവയുടെ ശല്യം ഒഴിവാക്കാം
3. തീപിടിത്ത സാദ്ധ്യത ഇല്ലാതാക്കുന്ന പ്രത്യേക കെമിക്കൽ കോട്ടിംഗ്
4. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ശേഷിയുള്ളതിനാൽ നിറംമങ്ങില്ല
''വിദേശരാജ്യങ്ങളിൽ വർഷങ്ങൾക്ക് മുമ്പേ പോളിത്തിൻ ഓല റൂഫിംഗിനായി ഉപയോഗിക്കുന്നുണ്ട്. കേരള വിപണയിൽ ഇപ്പോഴാണ് ട്രെന്റായാത്.
-രാജേഷ് ശിവദാസൻ
ഓല റൂഫിംഗ് വിതരണക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |