
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്താലും പദ്ധതി നിബന്ധനയിൽപ്പെട്ട സ്‌കൂൾ ഘടനാമാറ്റം വെല്ലുവളിയാകും. പ്രീപ്രൈമറി, എൽ.പി, യു.പി, സെക്കൻഡറി, ഹയർസെക്കൻഡറി എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളാണ് കേരളത്തിൽ പിന്തുടരുന്നത്. പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ ഇത് നാലായി ചുരുങ്ങും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വേർതിരിവും മാറും. അതിനാൽ, ബ്രാൻഡിംഗിൽ അനുകൂല നിലപാടെടുത്താലും സ്‌കൂൾ ഘടനാമാറ്റത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനോ ധൃതിപിടിച്ച് നടപ്പാക്കാനോ കഴിയില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കേന്ദ്രം ഇളവു നൽകിയില്ലെങ്കിൽ ഘടനാമാറ്റം അദ്ധ്യാപകരെയും പ്രതിസന്ധിയിലാക്കും.
പി.എം.ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കാൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. യോഗത്തിനുശേഷം വൈകിട്ട് 4 ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ഘടനാമാറ്റം ഉൾപ്പെടെ പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയയ്ക്കുന്നതിലും ഉപസമിതി തീരുമാനമെടുക്കും. ധാരണാപത്രത്തിൽ ഒപ്പിട്ടശേഷം കരാറിൽ നിന്നും പിന്മാറുന്നതിൽ നിയമപരമായി തടസമുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി നിയമോപദേശം തേടാനും നീക്കമുണ്ട്.
പി.എം.ശ്രീ സ്കൂൾ ഘടന
1. മൂന്നു വയസു മുതൽ 8 വയസുവരെ പ്രാരംഭഘട്ടം: മൂന്നു വർഷം പ്രീസ്‌കൂൾ + ഒന്നും രണ്ടും ക്ലാസുകൾ
2. എട്ടു മുതൽ 11 വരെ പ്രായം പ്രിപ്പറേറ്ററി സ്‌റ്റേജ്: 3 മുതൽ 5ാം ക്ലാസ് വരെ
3. 11 മുതൽ 14 വരെ മിഡിൽ സ്‌റ്റേജ്: 6 മുതൽ എട്ടാം ക്ലാസ് വരെ
4. 14 മുതൽ 18 വരെ സെക്കൻഡറി തലം: 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ
പ്രതിസന്ധി
1. ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെയും ഹയർ സെക്കൻഡറി അദ്ധ്യാപകരുടെയും അടിസ്ഥാന യോഗ്യത വ്യത്യസ്ഥമാണ്
2. ഘടനാമാറ്റം നടപ്പാക്കിയാൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി അദ്ധ്യപകവിനിയോഗം ക്രമീകരിക്കാൻ വിഷമമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |