
തിരുവനന്തപുരം: ഇന്ന് പുലർച്ചെ 2.55ന് ഐ.എസ്.ആർ.ഒ, പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ശാസ്ത്രലോകം. അപ്രതീക്ഷിത പരാജയങ്ങൾക്ക് ശേഷം ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്- 05 ബഹിരാകാശത്ത് വിജയകരമായി എത്തിക്കുകയാണ് ലക്ഷ്യം. വിക്ഷേപണം നടന്ന് 19 മിനിട്ടിനകം ഫലം അറിഞ്ഞിട്ടുണ്ടാവും. വിജയിച്ചാൽ, ഐ.എസ്.ആർ.ഒയ്ക്ക് മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരും. പതിവ് വിക്ഷേപണങ്ങളിലേക്ക് ഐ.എസ്.ആർ.ഒ തിരിച്ചെത്തും. അടുത്തമാസം ഗതിനിർണ്ണയ ഉപഗ്രഹവും മൂന്ന് മാസത്തിനകം ഗഗൻയാൻ പരീക്ഷണ വിക്ഷേപണവും നടത്തും. കഴിഞ്ഞവർഷം ജനുവരിയിൽ ഗതിനിർണ്ണയ ഉപഗ്രഹം എൻ.വി.എസ്- 02, കഴിഞ്ഞ വർഷം മേയിൽ ഇ.ഒ.എസ്- 09, ഈ വർഷം ജനുവരിയിൽ ഇ.ഒ.എസ്.എൻ- 1 തുടങ്ങിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങൾ പരാജയപ്പെട്ടിരുന്നു.
36000 കി.മീ ഉയരെ ആ ഭ്രമണ പഥം
#ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഇ.ഒ.എസ്- 05 ഉപഗ്രഹവുമായി ജി.എസ്.എൽ.വി. മാർക്ക് 2എഫ് 17റോക്കറ്റ് കുതിച്ചുയരുക.പേരുമാറ്റിയ ജിസാറ്റ് 1എ. ഉപഗ്രഹമാണിത്.
# ഭൂമിയിൽ നിന്ന് 36,000ത്തോളം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കേണ്ടത്. ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന ഭ്രമണപഥത്തിൽ ഇന്ത്യ സ്ഥാപിക്കുന്ന ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്.
# കഴിഞ്ഞ വർഷം നാസയും ഐ.എസ്.ആർ.ഒയും ചേർന്ന് നിസാർ ഉപഗ്രഹം വിക്ഷേപിച്ചത് ജി.എസ്.എൽ.വി. മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരുന്നു.
സദാ ഇന്ത്യയ്ക്ക് മുകളിൽ
ഭൂമിയോട് ചേർന്നുള്ള 600 കിലോമീറ്ററോളം ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സാധാരണ ഭൗമ നിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുക. കൂടുതൽ ഉയരത്തിൽ സ്ഥാപിക്കുന്നതോടെ ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം നീങ്ങാൻ ഈ ഉപഗ്രഹത്തിനാകും.അതിനാൽ സദാസമയവും ഇന്ത്യയ്ക്ക് മുകളിൽ ഈ ഉപഗ്രഹമുണ്ടാകും. അരമണിക്കൂറിലൊരിക്കൽ ഇന്ത്യയെ നിരീക്ഷിച്ച് ചിത്രങ്ങളും വിവരങ്ങളും അയക്കും.
കാലാവസ്ഥ ദുരന്തം മുൻകൂട്ടി അറിയാം
# ഉയരത്തിൽ നിൽക്കുന്നതിനാൽ കാലവസ്ഥാ മാറ്റത്തിനിടയാക്കുന്ന ഉഷ്ണ, ശീതകാറ്റുകളെയും മേഘവ്യതിയാനങ്ങളെയും മുൻകൂട്ടി കാണാനും ഈ ഉപഗ്രഹത്തിന് കഴിയും. കാലാവസ്ഥാ, ദുരന്തനിവാരണ കാര്യങ്ങളിൽ അത് നേട്ടമാണ്.
# ഇന്ത്യയുടെ ഏത് ഭാഗത്തേക്കും നോട്ടം മാറ്റാം. സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾക്ക് അതിനാകില്ല. സ്ഥിരമായി ഒരു സ്ഥമായിരിക്കും നിരീക്ഷിച്ചുകൊണ്ടിരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |