
തിരുവനന്തപുരം:ഫുട്‌ബോൾ താരം മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന പണമിടപാടിൽ ജി.എസ്.ടി നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തിയതിൽ നടപടിയെടുക്കാതിരിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥ സമ്മർദ്ദം ചെലുത്തിയതായി മൊഴി.
നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടിയ കാസർകോട്ടെ ജി.എസ്.ടി.ഇന്റലിജൻസ് ഉദ്യോഗസ്ഥനോട് തുടർ നടപടി വേണ്ടെന്ന് പറഞ്ഞത് തിരുവനന്തപും ജിഎസ്.ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാറാണെന്ന് എസ്.ഐ.ടി.റിപ്പോർട്ട് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സുനിൽകുമാറിനെ എഡിജിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഐ.എ.എസ്.ഉദ്യോഗസ്ഥയ്ക്കെതിരെ മൊഴി നൽകിയത്.രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഈ ഐ.എ.എസ് ഉദ്യോഗസ്ഥ നികുതി വകുപ്പിലുണ്ടായിരുന്നത് . ഉദ്യോഗസ്ഥയെ മൊഴിയെടുക്കാനായി പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തും.
ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒത്താശ നൽകിയ കാഞ്ഞാങ്ങാട്, കോഴിക്കോട് മേഖലയിലെ നാല് ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നു. ഇവർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി വരാനിരിക്കേയാണ് മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നത്.മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും എസ്‌ഐടി ശേഖരിക്കും. മുൻമന്ത്രിയുടെ ഓഫിസിൽ നിന്ന് വിദേശത്തേയ്ക്ക്
ഇ- മെയിൽ വഴി സന്ദേശങ്ങൾ അയച്ചതടക്കമുള്ള രേഖകൾ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. മന്ത്രിയുടെ ചില പേഴ്സണൽ സ്റ്റാഫ് അംഗങ്ങളേയും ചോദ്യം ചെയ്തേക്കും..
മെസി തട്ടിപ്പ് :
രേഖകൾ
ഹാജരാക്കി
കൊച്ചി: ലയണൽ മെസിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലടക്കം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് തൃക്കാക്കര മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. ഇന്നലെ വൈകിട്ടാണ് എ.സി.പി സി. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ രേഖകൾ ഹാജരാക്കിയത്. ബാങ്ക് രേഖകൾ, പണമിടപാട് വിവരങ്ങൾ, ലാപ്ടോപ്പ്, ഫോണുകൾ, ഐപാഡ്, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് 20 മണിക്കൂർനീണ്ട റെയ്ഡിൽ പിടിച്ചെടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കോടതി നിർദ്ദേശപ്രകാരം ഫോറൻസിക് ലാബിലേക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |