
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള റെയിൽവേ സ്പെഷ്യൽസർവീസുകൾ 112 ആക്കിയിട്ടും യാത്രാദുരിതമൊഴിയുന്നില്ല. കെ.എസ്.ആർ.ടി.സി 90 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. എന്നിട്ടും പതിവ് സർവീസുകളിലും സ്പെഷ്യൽ സർവീസുകളിലും ബുക്ക് ചെയ്യുന്നവർ വെയ്റ്റിംഗ് ലിസ്റ്റിൽ തന്നെ. ഇതോടെ വിമാനങ്ങൾ, സ്വകാര്യബസ് സർവീസുകൾ നിരക്ക് കുത്തനെ ഉയർത്തിയ സ്ഥിതിയാണ്. യാത്രക്കാരുടെ ബാഹുല്യമനുസരിച്ച് അധികം സ്പെഷ്യൽ സർവീസുകൾ നടത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേയും കെ.എസ്.ആർ.ടി.സിയും. ബംഗളൂരുവിലെ യശ്വന്തപുരയിൽ നിന്ന് ഇന്ന് രാത്രി 11.30നും ബംഗളൂരു എസ്.എം.വി.ടിയിൽ നാളെ വൈകിട്ട് 3.15നും 23ന് മുംബയിൽ നിന്ന് വൈകിട്ട് നാലിനും കൊച്ചുവേളിയിലേക്ക് അധിക സ്പെഷ്യൽ ട്രെയിനുകളുണ്ടായിരിക്കും. കൂടാതെ ഹൈദരാബാദിലെ ചാർലപ്പള്ളിയിൽ നിന്ന് 23ന് രാവിലെ 7.15ന് കോട്ടയത്തേക്കും അധിക സർവീസ് നടത്തും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സ്പെഷ്യൽ ട്രെയിനുകളും പരിഗണനയിലുണ്ട്.
സ്വകാര്യബസിൽ ടിക്കറ്റ് കൊള്ള
കേരളത്തിൽനിന്ന് കൂടുതൽ സ്വകാര്യ ലക്ഷ്വറി ബസ് സർവീസ് നടത്തുന്ന ബംഗളൂരുവിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 1000 രൂപ മുതൽ 1800 വരെയാണ്. ഓണമായതോടെ ഇത് 4500 മുതൽ 6000 രൂപവരെയായി. 8000 രൂപയ്ക്ക് വിൽക്കാൻ കരിഞ്ചന്തക്കാരുമുണ്ട്. സാധാരണ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം വരെ ടിക്കറ്റ് നിരക്ക് 5000 രൂപയാണ്. ഇപ്പോൾ ഇത് 8000 രൂപ മുതൽ 10,000 വരെയാണ്. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സാധാരണ 5500 രൂപയാണെങ്കിൽ ഇപ്പോൾ ഇത് 7500 കടന്നു. തിരുവനന്തപുരത്തേക്ക് മുംബയിൽ നിന്ന് 12700 മുതൽ 15400വരെയും ഡൽഹിയിൽ നിന്ന് 14500മുതൽ 16000രൂപ വരെയുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |