SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 PM IST

'രാഹുലിന്റെ വിഷയം ഉന്നയിക്കുന്നത് സ്വർണക്കൊള്ള കേസ് മറയ്ക്കാൻ'; സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് വി ഡി സതീശൻ

READ ENGLISH VERSION
vd-satheesan

കണ്ണൂർ: സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലെെംഗിക പരാതിയിൽ പാർട്ടി നടപടിയെടുത്തതാണ്. ആ വിഷയം സിപിഎം വീണ്ടും ഉന്നയിക്കുന്നത് സ്വർണക്കൊള്ള കേസ് മറയ്ക്കാനാണെന്നും സതീശൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'പയ്യന്നൂരിലെ സ്ഥാനാർത്ഥി ബോംബേറ് കേസിലെ പ്രതിയാണ്. സ്വർണക്കൊള്ള കേസ് മറയ്ക്കാനാണ് സിപിഎം രാഹുലിന്റെ വിഷയം ഇപ്പോൾ ഉയർത്തുന്നത്. രാഹുലിനെതിരെ പാർട്ടി ശക്തമായ നടപടിയെടുത്തിട്ടുണ്ട്' - സതീശൻ വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ കേസ് രാഷ്ട്രീയതന്ത്രമാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. സ്വർണക്കൊള്ള മറയ്ക്കാനാണ് രാഹുലിനെ ഉയർത്തിപിടിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ രാഹുലിനെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്നാണ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതുവരെ പരാതി ഇല്ലെന്നായിരുന്നു കോൺഗ്രസുകാർ പറഞ്ഞിരുന്ന ന്യായം. എന്നാൽ ഇപ്പോൾ പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിരിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെയ്ക്കണം. ബലാൽസംഗ കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എത്രയും പെട്ടെന്ന് എം.എൽ.എ സ്ഥാനം രാജിവെക്കണം. "ഇതുവരെ പരാതി ഇല്ല" എന്നതായിരുന്നു ഇത്രയും നാൾ കോൺഗ്രസുകാർ പറഞ്ഞിരുന്ന ന്യായം. എന്നാൽ ഇപ്പോൾ പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിരിക്കുകയാണ്.

നിയമത്തിന് വിധേയനാകാതെ ഒരു ജനപ്രതിനിധി ഒളിവിൽ കഴിയുന്നത് ലജ്ജാകരമാണ്. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിക്ക് കോൺഗ്രസിലെ ഒരു പ്രബല വിഭാഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നത് എന്തിനാണ്? എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നത് ഗൗരവതരമാണ്. ഈ വിഷയം നീട്ടിക്കൊണ്ടുപോയി ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആക്കാനാണോ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നത്?

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിക്കുന്നവർക്കെതിരെ ഹീനമായ സൈബർ ആക്രമണമാണ് കോൺഗ്രസ് സൈബർ ഗുണ്ടകൾ അഴിച്ചുവിടുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഈ വ്യക്തിഹത്യ. സ്വന്തം പാർട്ടിയിലെ ആളുകളെപ്പോലും ഇവർ വെറുതെ വിടുന്നില്ല. ജനാധിപത്യ ബോധമുള്ള ആരും ഇത്തരം പ്രവണതകളെ അംഗീകരിക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് നിയമനടപടി നേരിടാൻ തയ്യാറാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA