
കൊല്ലം: 'ചൂടുള്ള എന്തോ പെട്ടെന്ന് തലയിൽ വീണപ്പോൾ വല്ലാതെ പേടിച്ചു. അയ്യോ എന്ന് വിളിച്ച് ചാടിയെഴുന്നേറ്റു. പിന്നീടാണ് പായസമാണെന്ന് മനസിലായത്"- ചെറുചിരിയോടെ മന്ത്രി ബിന്ദു കൃഷ്ണ ഓർത്തെടുത്തു. കഴിഞ്ഞ ദിവസം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബസിൽ വച്ച് മന്ത്രിയുടെ തലയിൽ ചൂട് പായസം വീണത്.
പായസം ഒഴുകി കഴുത്തിലും മുതുകിലും കൈകളിലും വീണു. കൊല്ലം കച്ചേരി ജംഗ്ഷനിലായിരുന്നു സംഭവം. ഒന്നര കിലോമീറ്റർ പിന്നിട്ട് ചിന്നക്കട എത്തിയപ്പോൾ മന്ത്രി ബസിൽ നിന്ന് ഇറങ്ങി. തൊട്ടടുത്ത് തന്നെയാണ് ബിന്ദു കൃഷ്ണയുടെ ഫ്ലാറ്റ്. അവിടെ എത്തിയപ്പോൾ കഴുത്തിലും മുതുകിലും കൈയിലും നീറ്റലുണ്ടായിരുന്നു. കുളിച്ച് വസ്ത്രം മാറിയ ശേഷം ഓയിൽമെന്റ് ഇട്ടു. വൈകിട്ടായപ്പോൾ നീറ്റലുണ്ടായിരുന്ന സ്ഥലമെല്ലാം ചുവന്നു. ഇന്നലെ ആയപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പായസം വിതരണം ചെയ്‌തത്. ഫ്ലാഗ് ഓഫിന് ശേഷമുള്ള ഉദ്ഘാടന സർവീസിലായിരുന്നു മന്ത്രിയുടെ യാത്ര. ഇതിനിടയിൽ മന്ത്രിക്കായി കൊണ്ടുവന്ന പായസമാണ് പ്രവർത്തകയുടെ കൈ തട്ടി മറിഞ്ഞുവീണത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ തിരക്ക് ഒഴിവാക്കാൻ ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |