
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭേദഗതിയിലെ സെക്ഷൻ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികൾ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തെ ബാധിക്കും.
ധാതുസമ്പത്തുള്ള ഭൂമി കേന്ദ്രനിയന്ത്രണത്തിൽ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികൾ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബിൽ. സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും ബാധിക്കും. കേരളം ഉയർത്തുന്ന ആശങ്കകളിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണം.
2024ലെ സുപ്രീംകോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയൽറ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എൻട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിക്ക് എൻട്രി 49 പ്രകാരം ധാതുക്കളുടെ ഉത്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |