SignIn
Kerala Kaumudi Online
Saturday, 20 June 2026 12.20 PM IST

ഭൂരിപക്ഷം കുറഞ്ഞേക്കുമെന്ന് ഇടത്, ജയം ഉറപ്പിച്ച് വലത്; സുരേഷ് ഗോപിയെപ്പോലെ ജയിക്കുമെന്ന് ബിജെപി

READ ENGLISH VERSION
candidates

തൃശൂർ: ചേലക്കരയിലെ വിധിയെഴുത്തിന് പിന്നാലെ പതിവുപോലെ മൂന്ന് മുന്നണികളും അവലോകനവും ഏകദേശ കണക്കെടുപ്പും നടത്തി. ജയം എല്ലാ മുന്നണികളും ഉറപ്പാക്കിയെങ്കിലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതുവരെ നടന്നതിനെക്കാൾ വലിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടന്നത്.

കഴിഞ്ഞ നിയമസഭാ മത്സരത്തിലെ വലിയ ഭൂരിപക്ഷമാണ് എൽഡിഎഫിന് ഇക്കുറിയും ജയം ഉറപ്പെന്ന ആത്മവിശ്വാസം നൽകുന്നത്. പാർട്ടി പ്രവർത്തകരിൽ ഏറെ സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് മറ്റൊരു ഘടകം. പ്രതിച്ഛായ ഒട്ടും കുറയാത്ത വ്യക്തി വീണ്ടും സ്ഥാനാർത്ഥിയാകുമ്പോൾ വോട്ടുനിലയിലും ഭൂരിപക്ഷത്തിലും തെല്ലും ഭയമില്ലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി.

ആത്മവിശ്വാസം ഉണ്ടെങ്കിലും ജാഗ്രത വേണമെന്നായിരുന്നു അവസാന ഘട്ടത്തിലെ വിലയിരുത്തൽ. അതിനാൽ, വൻ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന കാര്യത്തിൽ എൽഡിഎഫിന് അൽപ്പം ആശങ്കയുണ്ട്. ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം മുന്നണി നേരിട്ട ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടുംതന്നെ ഉറച്ച വോട്ടുകളെ ബാധിക്കില്ലെന്നും അവലോകനത്തിൽ കണ്ടെത്തി. കാലങ്ങളായി മുന്നണിക്കൊപ്പം നിന്ന മണ്ഡലത്തിൽ ചാഞ്ചാട്ടമുണ്ടാകില്ലെന്നും വിലയിരുത്തി.

തിരഞ്ഞെടുപ്പിന് നാലുമാസം മുന്നേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങൾ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യുഡിഎഫ് പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തിയ അവലോകനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ പുതുതായി ചേർത്ത വോട്ടുകളും തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് ഉറപ്പിക്കുന്നു.

പുതുതായി വോട്ടർ പട്ടികയിൽ ഇടംപിടിച്ച 9,000പേരിൽ 6,000പേരെ തങ്ങളാണ് ചേർത്തതെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ബിജെപിക്ക് മുൻതൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടർമാരിൽ 1,044പേരെ ചേർത്തതും യുഡിഎഫ് ആണെന്ന് അവകാശപ്പെടുന്നുണ്ട്. പോളിംഗ് ദിവസം ബൂത്തിലേക്ക് ഒഴുകിയെത്തിയ സ്‌ത്രീസാന്നിദ്ധ്യം രമ്യയ്‌ക്ക് മാത്രം അനുകൂലമാണെന്നാണ് വിലയിരുത്തൽ.

തൃശൂരിൽ സുരേഷ് ഗോപി നേടിയ വിജയത്തെ ആധാരമാക്കിയാണ് എൻഡിഎ സ്ഥാനാർത്ഥി വിജയം ഉറപ്പാക്കുന്നത്. തൃശൂരിലെ അതേ രീതിയിലുള്ള പ്രവർത്തനമാണ് ചേലക്കരയിലും ഉണ്ടായത്. സ്‌ത്രീകൾ ധാരാളമായി വോട്ട് ചെയ്യാനെത്തിയത് തങ്ങൾക്ക് അനുകൂലമെന്നാണ് എൻഡിഎ വിലയിരുത്തൽ. ഉറച്ച 30,000 വോട്ട് മണ്ഡലത്തിലുണ്ടെന്നും ഇത്തവണ 35,000 വോട്ട് കടക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHELAKKARA, BY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA