തിരുവനന്തപുരം: പാർട്ടിയെയും , പിണറായിയെയും കുടുംബത്തെയും തകർക്കാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകുമെന്നും അതിനുവേണ്ട കർമ്മപദ്ധതികൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയും യു.ഡി.എഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങൾ പറയേണ്ടതുണ്ട്. പാർട്ടിയുടെ അന്ത്യം കാണാൻ വേണ്ടിയാണ് ഇതൊക്കെ. ഇ.ഡിയുടെ കടന്നാക്രമണം അല്ല യോഗത്തിൽ ചർച്ച ചെയ്യുക. പിണറായിയെ കുടുക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളായി മറുപടി പറഞ്ഞുപോകുകയാണ്. പിണറായിയെ പിടിക്കുക എന്നതായിരുന്നു അന്നേ ഉന്നം. മുഹമ്മദ് റിയാസിനെയും പിടിക്കാനാണ് ഇപ്പോൾ ശ്രമമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
റെയ്‌ഡ് നടന്നത് തൊട്ട് അടുത്തദിവസം കാര്യങ്ങൾ വ്യക്തമായി. വിവാഹത്തിന് മുമ്പുണ്ടായ കാര്യം ഭീഷണിപ്പെടുത്തി തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ്. സി.പി.എമ്മിന് നേരെയുള്ള കടന്നാക്രമണം ആയാണ് കാണുന്നത്. ഒരു തെളിവും അടിസ്ഥാനവുമില്ല. ഇ.ഡിക്ക് കേസ് രജിസ്റ്റർ ചെയ്യാനുള്ള അവകാശത്തിന്റെ പേരിൽ കോടതിയിൽ കേസ് നടക്കുകയാണ്. അപ്പോഴാണ് കേരള ഗവൺമെന്റിനെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ വിഷയം നീട്ടാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |