
തിരുവനന്തപുരം: മുസ്ലീം ലീഗും സമസ്തയും ഉൾപ്പെടെയുള്ള സംഘടനകൾ വിയോജിപ്പിലാണെങ്കിലും ,യു.ഡി.എഫിൽ അനുനയമുണ്ടാക്കിയും, കേന്ദ്രത്തിന് മുന്നിൽ ഉപാധികൾ വച്ചും പി.എംശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ നീക്കം. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ വാക്കുകൾ ഇത് അടിവരയിടുന്നു.
ഒരിക്കൽ ഒപ്പിട്ടാൽ അതിൽ നിന്ന് പിന്മാറാനാവില്ലെന്ന് കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ നീക്കത്തിന്റെ സൂചനയാണ്. തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം പി.എം ശ്രീയെ എതിർത്തതു കൊണ്ടു മാത്രമല്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കുകയും ചെയ്തു. നാലംഗ മന്ത്രിസഭാ ഉപ സമിതിയുടെ റിപ്പോർട്ട് ഉടനെ വാങ്ങി തുടർ നടപടികളിലേക്ക് കടക്കും. ലീഗ് ഒഴികെയുള്ള മറ്റ് ഘടകകക്ഷികൾ, സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് നഷ്ടമാക്കരുതെന്ന പക്ഷത്താണ്.ലീഗ് നേതൃത്വവും മന്ത്രിമാരും യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും ,അണികളുടെയും പോഷക സംഘടനകളുടെയും എതിർപ്പ് അവഗണിക്കാനാവില്ല. കേരളം
പി.എം ശ്രീപദ്ധതിയുടെ ഭാഗമായി തുടരണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന സർക്കാരിനയച്ച കത്തിലെ ഉള്ളടക്കം . 2027 മാർച്ചിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ തിടുക്കം.. ഇതിനിടയിലാണ് പി.എം.ശ്രീയ്ക്കെതിരെ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയത്.പ്രതിപക്ഷത്തിരിക്കുമ്പോഴെടുത്ത നിലപാട് ഭരണപക്ഷത്തത്തെത്തുമ്പോൾ മാറ്റരുതെന്ന് പ്രമേയത്തിൽ പറയുന്നു.
കോൺഗ്രസ് ദേശീയ
നേതൃത്വത്തിന്റെ എതിർപ്പ്
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന പക്ഷക്കാരാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലുങ്കാന, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയതാണ് കേരളത്തിന്റെ പിടി
വള്ളി. പദ്ധതി നടത്തിപ്പിൽ കേരളം മുന്നോട്ടു വയ്ക്കാനുദ്ദ്യേശിക്കുന്ന ഉപാധികൾ ദേശീയ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി നിലപാടനുകൂലമാക്കാൻ ശ്രമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |