
തിരുവനന്തപുരം: അമ്മമാർ പാചക വിധികൾ മക്കളെയും മരുമക്കളെയും പഠിപ്പിക്കണമെന്ന് പറഞ്ഞതിൽ എന്താണ് സ്ത്രീ വിരുദ്ധത. മക്കൾ എന്നാൽ പെൺമക്കൾ മാത്രമാണോ. വിമർശിക്കാൻ വേണ്ടി മൈക്രോസ്കോപ് ലെൻസിട്ട് നോക്കരുത്. ഇത്രയും തരംതാഴരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ഒരു ചടങ്ങിലാണ് അമ്മമാരുടെ പാചക ഗുണത്തെപ്പറ്റി സതീശൻ പറഞ്ഞത്. കൈപ്പുണ്യം അമ്മമാർ മക്കൾക്കും മകൻ വിവാഹം കഴിച്ചുകൊണ്ടുവരുന്ന പെൺകുട്ടിക്കും പകർന്നു നൽകണമെന്നും പറഞ്ഞു. ഇതിനെയാണ് ചില മാദ്ധ്യമങ്ങൾ വിവാദമാക്കിയത്. പാചകം സ്ത്രീകൾ മാത്രം ചെയ്യേണ്ടതല്ലെന്നും മുഖ്യമന്ത്രി ലിംഗസമത്വത്തിന് എതിരാണെന്നും ആരോപിച്ചു. ഇതിനുള്ള മറുപടിയാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ നൽകിയത്.
എന്നെ വിമർശിക്കണമെന്ന് നിർബന്ധമെങ്കിൽ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്? ഇല്ലാത്ത കാര്യം ഊതിവീർപ്പിച്ചാൽ പറയുന്നവരുടെ ക്രെഡിബിലിറ്റി പോകും. എന്റെ അമ്മ മരിച്ച് 27 വർഷമായിട്ടും അമ്മ വിളമ്പിയ വിഭവങ്ങളുടെ രുചി ഇന്നും നാവിലുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് - സതീശൻ വിശദീകരിച്ചു.
വഖഫ് പ്രശ്നം വഷളാക്കിയത് ഇടതുസർക്കാർ: മുഖ്യമന്ത്രി
വഖഫ് ബോർഡ് നിയമനം വഷളാക്കിയത് മുൻ ഇടതു സർക്കാരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ നിയമം വരും മുമ്പ് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നെങ്കിൽ കാലാവധി തീരുന്നത് വരെ തുടരാമായിരുന്നു. 2024 ഡിസംബർ 12നാണ് കഴിഞ്ഞ വഖഫ് ബോർഡിന്റെ കാലാവധി കഴിഞ്ഞത്. എന്നാൽ ഈ വർഷം ഫെബ്രുവരി നാലിനാണ് പുനഃസംഘടിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങൾ വരുന്നത് ഒഴിവാക്കാനാണ് ബോർഡിന്റെ നിയമനം മുൻസർക്കാർ വൈകിപ്പിച്ചത്. മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അമുസ്ലിംകളെ ഉൾപ്പെടുത്താമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. അമുസ്ളീം അംഗങ്ങളെ ഉൾപ്പെടുത്താത്തത് പുതിയ സർക്കാർ വന്നതുകൊണ്ടാണെന്നും ബോധിപ്പിച്ചു.
വഖഫ് ബോർഡ് കൊടുത്ത കേസിൽ അമുസ്ളീങ്ങളെ അംഗങ്ങളാക്കിയത് സുപ്രീംകോടതി റദ്ദാക്കാൻ വിസമ്മതിച്ചു. പരമാവധി അമുസ്ളീം അംഗങ്ങളുടെ എണ്ണം ഏഴിൽ നിന്ന് മൂന്നാക്കി. ഇതിനെതിരെ വഖഫ് ബോർഡ് നൽകിയ റിവ്യുഹർജിയിലാണ് തീരുമാനം വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |