
കൊച്ചി: പ്രൊഫ. എം.കെ. സാനുവിനെ ആദ്യം കണ്ടപ്പോൾ തന്നെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 21-ാം വയസിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്നപ്പോൾ കലോത്സവ സംഘാടനത്തിന്റെ ഭാഗമായാണ് സാനുമാഷിനെ ആദ്യം കണ്ടത്. അന്നു മുതൽ ആ അറിവിന്റെ പ്രവാഹത്തിന് മനസാ ശിഷ്യപ്പെട്ടിരുന്നു. താൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയാണെന്ന് കരുതുന്ന ധാരാളം പേരുണ്ട്. അവരോട് അത് നിഷേധിക്കാറില്ലെന്നും സതീശൻ പറഞ്ഞു. പ്രൊഫ. സാനുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എം.കെ. സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ രചനകളുടെ ഭൂമികയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ചാതുര്യമാണ് എം.കെ. സാനുവിന്റെ സവിശേഷതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. അനിൽ ഫിലിപ്പ്, ടി.ജെ. വിനോദ് എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, സാനുവിന്റെ മകൻ എം.എസ്. രഞ്ജിത്, ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
എം.കെ. സാനു അവസാനമായി എഴുതിയ 'ഞാൻ മരണാനുരാഗബദ്ധൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. സാനുവിന്റെ മക്കളായ എം.എസ്. രഞ്ജിത്, എം.എസ്. രേഖ, എം.എസ്. ഗീത, എം.എസ്. ഹാരിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |