SignIn
Kerala Kaumudi Online
Monday, 31 August 2026 3.50 AM IST

ആ അ‌ഞ്ചു മിനിട്ട് ദീപ ടീച്ചറുടെ ജീവൻ, നേപ്പാൾ ദുരന്തത്തെ അതിജീവിച്ച മലയാളി

deepa

കണ്ണൂർ: 'അഞ്ചു മിനിട്ട്"- ജീവൻ തിരിച്ചു നൽകിയ ആ നിമിഷം ദീപ ടീച്ചർ മറക്കില്ലൊരിക്കലും. നേപ്പാളിനെ തുടച്ചെടുത്ത മഹാപ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട കണ്ണൂർ അന്നൂർ സ്വദേശി ആർ. ദീപ (48) പേടിപ്പിക്കുന്ന ആ ദൃശ്യങ്ങൾ ഓർത്തെടുത്തു.

ദീപ സുഹൃത്തും പരിയാരം സ്വദേശിയുമായ വിനിഷയ‌്ക്കൊപ്പമാണ് നേപ്പാളിലേക്ക് പോയത്. എറണാകുളത്തെ ട്രാവൽ ഏജൻസി മുഖേനയുള്ള 36 അംഗ സംഘത്തിനൊപ്പം 23നായിരുന്നു യാത്ര. 25ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ തങ്ങി. പിറ്റേദിവസം രാവിലെ ട്രാവലറിൽ പൊക്രയിലേക്ക് പോയി. ഗുവാട്ടിയിൽ എത്തിയപ്പോഴാണ് മിന്നൽ പ്രളയമുണ്ടായത്.

ദീപയും സംഘവും സഞ്ചരിച്ച ട്രാവലർ എത്തുന്നതിന് അഞ്ചു മിനിട്ട് മുൻപാണ് പാലം ഒലിച്ചു പോയത്. ഈസമയം അപകട സ്ഥലത്തിന് 800 മീറ്റർ പിന്നിലായിരുന്നു സംഘം. 'പുറത്തേക്ക് നോക്കിയപ്പോൾ അപ്പുറത്തെ മലയിൽ നിന്ന് ആളുകൾ മറ്റൊരു പാലത്തിലൂടെ രക്ഷപ്പെടുന്നത് കണ്ടു. അപ്പോഴാണ് പ്രളയമുണ്ടായ വിവരം അറിഞ്ഞത്"- ദീപ പറഞ്ഞു. കണ്ണൂർ പയ്യന്നൂർ മാതമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ് ദീപ. റിട്ടേർഡ് പോസ്റ്റുമാസ്റ്റർ യു. രാമകൃഷ്ണനാണ് അച്ഛൻ. അമ്മ: കെ. ജാനകി.

 ഏഴുമണിക്കൂർ റോഡിൽ കുടുങ്ങി

പാലം ഒലിച്ചുപോയതോടെ 36 അംഗ സംഘം സഞ്ചരിച്ച ട്രാവലർ ഏഴുമണിക്കൂർ റോഡിൽ കുടുങ്ങി. പുറത്തിറങ്ങാൻ പോലുമായില്ല. ഭക്ഷണമോ ടോയ്‌ലറ്റ് സൗകര്യമോ ഇല്ലാതെ ദുരിതത്തിലായി. ഒടുവിൽ ഡ്രൈവർ ധൈര്യം സംഭരിച്ച് ഒരു വാഹനം കഷ്ടിച്ച് പോകാവുന്ന ഇടുങ്ങിയ കുന്നിൻ ചരുവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. 29നായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനിടെ വീണ്ടും പ്രളയ മുന്നറിയിപ്പ് വന്നു. ഇതോടെ സംഘം ഭീതിയിലായി. ഒടുവിൽ ഇന്നലെയാണ് ദീപയും സംഘവും സുരക്ഷിതരായി നാട്ടിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPA TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA