
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗക്കാർ കൂട്ടത്തോടെ കഴിയുന്ന വാസസ്ഥലത്തിന്റെ പേര് വീണ്ടും 'ഊര്" എന്നാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 'ഉന്നതി" എന്നാക്കിയ തീരുമാനമാണ് തിരുത്തുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ഊര് മൂപ്പന് പ്രത്യേക അംഗീകാരം നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. ഒരു പ്രദേശത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് മൂപ്പനെ അംഗീകരിക്കുക. ആ പദവിയിലുള്ളവരുടെ അഭിപ്രായങ്ങളെ സർക്കാർ കേൾക്കും.
കെ.രാധാകൃഷ്ണൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രിയായിരിക്കെയാണ് പട്ടിക ജാതിക്കാർ കൂടുതലായി കഴിയുന്ന സ്ഥലങ്ങളുടെ പേരിനൊപ്പം കോളനി എന്ന് ഉപയോഗിക്കുന്നതിനു പകരം നഗർ എന്നാക്കിയത്. ഇതിനൊപ്പം പട്ടിക വർഗക്കാരുടെ (ആദിവാസി) വാസസ്ഥാനങ്ങളുടെ ഊര് എന്ന പേര് ഉന്നതി എന്നും ആക്കിയിരുന്നു.
ഇതിനെതിരെ നിരവധി ആദിവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഊര് മാറിയാൽ 'ഊരു മൂപ്പൻ' ഉൾപ്പെടെയുള്ള പദവികളുടെ പ്രസക്തി കുറയുമെന്നും തങ്ങളുടെ സംസ്കാരത്തെ അത് ബാധിക്കുമെന്നുമായിരുന്നു ആശങ്ക. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം വകുപ്പ് മന്ത്രിയായ കെ.എ.തുളസിയെ നേരിൽക്കണ്ട് ഇതു സംബന്ധിച്ച് പരാതികൾ അറിയിച്ചിരുന്നു. ആദിവാസി മേഖലകൾ സന്ദർശിച്ചപ്പോഴും തുളസിക്കുമുന്നിൽ 'ഊര്" തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. കോളനിയെ നഗർ ആക്കിയതിന് എതിർപ്പുയർന്നിട്ടില്ല.
'' ഉന്നതി എന്ന പേര് അവിടെയുള്ളവർക്ക് ഇഷ്ടമില്ല. അവർക്കിഷ്ടം ഊര് തന്നെയാണ്.
- കെ.എ. തുളസി,
പട്ടികജാതി-പട്ടികവർഗ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |