
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അമ്മ ടോയ്ലെറ്റിന്റെ ജനാലയിലൂടെ വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംരക്ഷണം ജില്ലാശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) ഏറ്റെടുത്തു. അമ്മയും അമ്മയുടെ അച്ഛനും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാൽ താത്കാലിക സംരക്ഷണമാണ് ഏറ്റെടുത്തിട്ടുള്ളത്.
അമ്മയ്ക്കെതിരെ കേസുള്ളതിനാൽ കുഞ്ഞിനെ വിടുന്നതിന് നിയമപരമായി തടസമുണ്ട്. അമ്മയുടെ അച്ഛൻ ജോലിക്ക് പോയാൽ കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാൽ അദ്ദേഹത്തിനും കൈമാറാനാകില്ല. അമ്മയ്ക്ക് കൗൺസലിംഗ് നൽകിയ ശേഷം നിയമപരമായ സാഹചര്യം ഉണ്ടായാൽ മാത്രമേ കുഞ്ഞിനെ കൈമാറൂ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻകൂട്ടി അറിയിച്ചാൽ അമ്മയ്ക്ക് കുഞ്ഞിനെ കാണാനുള്ള അനുമതി നൽകുമെന്നും അവർ അറിയിച്ചു.
സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ അഡ്വ.ഗീത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശു വികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവർ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ഹരികുമാർ, ഡോക്ടർ ലതിക എന്നിവരിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. ജില്ലയിലെ ശിശുവികാസ് ഭവനിൽ കുഞ്ഞിനെ സംരക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |