ആലപ്പുഴ:തീരദേശ റെയിൽ പാതയിൽ എറണാകുളം- ആലപ്പുഴ റൂട്ടിലെ യാത്രക്കാർക്ക് രാവിലെ എന്നപോലെ വൈകുന്നേരങ്ങളിലും
ദുരിത യാത്രയ്‌ക്കാണ് വിധി.ട്രെയിനിന്റെ എണ്ണക്കുറവും പല സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതുമാണ് സ്ഥിരം യാത്രക്കാരെ വലയ്‌ക്കുന്നത്.വന്ദേഭാരതിന് വേണ്ടി ട്രെയിനുകളുടെ സമയം മാറ്റിയതും പലയിടങ്ങളിൽ പിടിച്ചിടുന്നതും പാസഞ്ചർ യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. വൈകിട്ടുള്ള ആദ്യ ട്രെയിൻ നാലുമണിക്കുള്ള എറണാകുളം - ആലപ്പുഴ പാസഞ്ചറാണ്. ഇത് 5.30ന് ആലപ്പുഴയിൽ എത്തും. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ 5.35ന് പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം മെമു കിട്ടാതെവരും. എന്നാൽ, മറ്റ് ട്രെയിനുകൾ കടത്തിവിടാനായി ഈ ട്രെയിൻ പിടിച്ചിടുക പതിവാണ്.
എറണാകുളം- ആലപ്പുഴ പാസഞ്ചർ നാലുമണിക്ക് പോകുന്നതിനാൽ കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഇതിൽ യാത്രസാദ്ധ്യമല്ല. പിന്നീടുള്ളത് 4.20ന് എറണാകുളത്തെത്തുന്ന ഏറനാട് എക്‌സ്‌പ്രസാണ്. ഈ ട്രെയിനിന് കുമ്പളം, വയലാർ, തിരുവിഴ, മാരാരിക്കുളം, കലവൂർ, തുമ്പോളി എന്നിവടങ്ങളിൽ സ്റ്രോപ്പില്ലാത്തിതിനാൽ ഭൂരിഭാഗം പേർക്കും ആശ്രയിക്കാനാവില്ല. 4.20ന് എറണാകുളം സൗത്തിലെത്തുന്ന ട്രെയിനിന് തുറവൂർ, ചേർത്തല,ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. 21 കോച്ചുകളുള്ള ട്രെയിനിൽ 13 ജനറൽ കോച്ചുകളുണ്ടെങ്കിലും വൻ തിരക്കാണ്.
മാറ്റിയിട്ടും 'സമയം' ശരിയായില്ല
# വൈകിട്ട് 4.20നുള്ള ഏറനാട് കഴിഞ്ഞാൽ പിന്നെയുള്ളത് 5.25ന്റെ ജനശതാബ്ദിയാണ്. ഇതിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാൽ പിന്നെയുള്ള ആശ്രയം 6.25നുള്ള എറണാകുളം- കായംകുളം പാസഞ്ചറാണ്
# ആറിന് പുറപ്പെട്ടിരുന്ന ട്രെയിൻ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. പിന്നീട് അത് 6.25ന് ആക്കിയെങ്കിലും ഇപ്പോൾ 40 മിനിറ്റോളം കുമ്പളത്തും തുറവൂരുമായി ട്രെയിൻ പിടിച്ചിടുന്നുണ്ട്
# മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ രാത്രി 9.30നാണെത്തുന്നത്.തിങ്ങിനിറഞ്ഞ് ശ്വാസം കിട്ടാതെ യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാണ്
4.20ന്റെ ഏറനാടിന് ശേഷം അഞ്ചുമണിക്ക് എല്ലാവർക്കും ആശ്വാസമാകുന്ന തരത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കണം. 8.30ന് ആലപ്പുഴയിലെത്തിയാൽ ഈ സമയത്ത് ബസ് സർവീസുണ്ടാവില്ല. ഇതുമൂലം ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും.
-അരുൺകുമാർ, യാത്രക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |