ചേർത്തല: വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആറാം ക്ലാസുകാരൻ ആദിത്യന്റെ സ്വന്തം വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു. കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കെ.സി.വേണഗോപാൽ എം.പി. നിർവഹിച്ചു. കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷത്തിൽ മന്ത്രി ടി.സിദ്ദിഖ് കർഷകനായ ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് വീടിന് തറക്കല്ലിട്ടത്. എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ കൃഷിശാസ്ത്രം പഠിച്ച് നല്ലൊരു കർഷകനാകണമെന്നാണ് ആദിത്യൻ പറഞ്ഞതെന്നും പുതുതലമുറയ്ക്കുള്ള വലിയ സന്ദേശമാണിതെന്നും മന്ത്രി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
സംസ്ഥാനത്തെ കൃഷിവകുപ്പിനും വിദ്യാർത്ഥികൾക്കും ആദിത്യൻ വലിയ പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയ്ക്ക് അനുകരിക്കാവുന്ന മാതൃകയും പാഠവുമാണ് ആദിത്യനെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. വീട് സ്‌പോൺസർ ചെയ്ത അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് കുട്ടിയും ചടങ്ങിൽ സന്നിഹിതനായി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ് ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ കഴിയമ്പോഴും കൃഷിയോടുള്ള ഇഷ്ടം കൈവിട്ടിരുന്നില്ല.
44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും ചെയ്യുന്നു. അലങ്കാര മത്സ്യകൃഷിക്ക് പുറമെ ആട്, കോഴി, താറാവ്, പശു എന്നിവയെയും വളർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |