ആലപ്പുഴ: വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ പതിനഞ്ചുകാരിയെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയായ പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ടാണ് ആലപ്പുഴയിലെത്തിയത്. ബാഗോ മറ്റ് സാധനങ്ങളോ ഇല്ലാതെ രാവിലെ മുതൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന്, പട്രോളിംഗിനിറങ്ങിയ സൗത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയെ കണ്ടെത്തുകയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ആദ്യം വിവരങ്ങൾ പറയാൻ മടിച്ചെങ്കിലും അനുനയിപ്പിച്ചതോടെ, സഹോദരിയുമായി വഴക്കിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് സമ്മതിച്ചു. വീടിന്റെ വിശദവിവരങ്ങളും
പൊലീസിനോട് പറഞ്ഞു. തുടർന്ന് സൗത്ത് പൊലീസ് കോട്ടയത്തെ
പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അവിടെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി സ്ഥിരീകരിക്കുകയുംചെയ്തു. തുടർന്ന് കാണാതായ പെൺകുട്ടി തന്നെയാണെന്ന് ഉറപ്പാക്കിയ പൊലീസ്, കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് കോട്ടയം പൊലീസെത്തി കുട്ടിയെ ഏറ്റുവാങ്ങുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം തിരിച്ചയയ്ക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |