ആലപ്പുഴ: ഗതാഗതത്തിരക്കിനനുസൃതമായ പാർക്കിംഗ് സംവിധാനമില്ലാത്തതിനാൽ നഗരത്തിൽ വാഹനങ്ങൾ എവിടെ നിറുത്തിയിടുമെന്നറിയാതെ പെടാപ്പാട് പെടുകയാണ് ഡ്രൈവവർമാരും വാഹന ഉടമകളും. വിനോദ സഞ്ചാരികളുടേതുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ഗതാഗതം തടസപ്പെടുത്തി തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നത് പതിവായിട്ടും പൊലീസോ നഗരസഭയോ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരത്തിന് തയ്യാറായിട്ടില്ല. കോടതിപ്പാലം നവീകരണ ജോലികൾ പുരോഗമിക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളും നിയന്ത്രണങ്ങളും നഗരഹൃദയമുൾപ്പെടുന്ന മുല്ലയ്ക്കൽ, വൈ.എം.സി.എ, പിച്ചു അയ്യർ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, നഗരചത്വരം, കോടതി പരിസരം, കയർ മെഷീൻ ടൂൾസ് കമ്പനി റോഡ് എന്നിവിടങ്ങളിൽ വാഹന ഗതാഗതം ദുഷ്കരമാക്കിയിരിക്കെയാണ് പാർക്കിംഗും കീറാമുട്ടിയായത്.ജില്ലാക്കോടതി പാലത്തിന്റെ വടക്കോട്ടുള്ള പാർക്കിംഗാണ് ആലപ്പുഴ പട്ടണത്തിലെ മറ്റൊരു പ്രധാന പ്രശ്നം . എസ്.ഡി.വി സ്കൂളിൽ കുട്ടികളെ വിടാനെത്തുന്നവരുടെ വാഹനങ്ങളുടേതുൾപ്പെടെ പാർക്കിഗ് ഇവിടെ യാത്രക്കാർക്ക് വെല്ലുവിളിയാണ്. അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും കോടതി പരിസരത്ത് സ്ഥലമില്ല.
ജില്ലാക്കോടതിക്ക് എതിർവശം പുതിയ സത്രം കോംപ്ലക്സ് പുതുക്കി പണിയാൻ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്. അണ്ടർ ഗ്രൗണ്ടിലും ഗ്രൗണ്ട് ഫ്ലോറിലും പാർക്കിംഗ് സംവിധാനത്തോടെ നിർമ്മാണം നടത്തിയാൽ ഇവിടുത്തെ പാർക്കിംഗ് പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരമാകും.
സംവിധാനം ഒരുക്കണം
മുനിസിപ്പൽ ഗ്രൗണ്ടുൾപ്പെടെ സാദ്ധ്യമായ സ്ഥലങ്ങളിൽ വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കണം
കൊമേഴ്സ്യൽ സ്ഥാപനങ്ങളും ബിസിനസ് കോംപ്ളക്സുകളും സ്വന്തം നിലയ്ക്ക് പാർക്കിംഗ് ക്രമീകരിക്കേണ്ടതുണ്ട്
നഗരചത്വരത്തിൽ പേ ആൻഡ് പാർക്ക് സജ്ജമാക്കിയാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകും
വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദിവസം മുഴുവൻ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനുമാകും
വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടവേ നഗരത്തിൽ ശാസ്ത്രീയ പാർക്കിംഗ് സൗകര്യത്തിന്റെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്
- നഗരവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |