
കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഇന്ന് തുറക്കുമ്പോഴും ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് ശമനമായില്ല. പലയിടങ്ങളിലും പാചകവാതകം ലഭ്യമായിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള പാചകവാതകക്ഷാമമാണ് കാരണം. സൗജന്യഅരി വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഗ്യാസ് സിലിണ്ടറുകൾ എത്താത്തത് പ്രധാനാദ്ധ്യാപകരെ ആശങ്കയിലാക്കുന്നു. ഭൂരിഭാഗം സ്കൂളുകളും പൂർണമായും വിറകടുപ്പിൽനിന്ന് ഗ്യാസിലേക്ക് മാറിക്കഴിഞ്ഞതിനാൽ പാചകവാതകമാണ് ഏക ആശ്രയം. പ്രതിസന്ധി മുന്നിൽ കണ്ട് പല സ്കൂളുകളിലും വിറകടുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
നൂറുകുട്ടികൾക്ക് ഒരുമാസത്തേക്ക് രണ്ട് വാണിജ്യ സിലിണ്ടറുകളെങ്കിലും വേണം. ചോറും സാമ്പാറും അവിയലും തോരനും പയർകറിയും ഉൾപ്പെടുന്നതാണ് മെനു. പുറമെ സോയാക്കറി, മുരിങ്ങയില തോരൻ, മുട്ടഅവിയൽ, പനീർകറി തുടങ്ങിയവയും ഒരുക്കാറുണ്ട്. ആഴ്ചയിൽ ഒരുദിവസം മുട്ടയോ പഴമോ രണ്ടു ദിവസം പാലും നൽകണം
ഗ്യാസ് സ്കൂൾ അധികൃതർ നേരിട്ട് ബുക്കിംഗ് നടത്തണം. ഗ്യാസ് ഏജൻസികൾ സ്കൂളുകളിൽ എത്തിച്ചുനൽകും. രണ്ടാഴ്ചമുമ്പേ ബുക്ക് ചെയ്തിടത്തുപോലും പാചകവാതകം എത്തിയിട്ടില്ല.
ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പാചകവാതകം മുൻഗണനാടിസ്ഥാനത്തിൽ സ്കൂളുകളിലേക്ക് നേരിട്ടെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പി.എസ്.മനോജ്
സംസ്ഥാന വൈസ് പ്രസിഡന്റ്
കെ.പി.എസ്.ടി.എ
സ്കൂളുകളിലേക്ക് പാചകവാതകം എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് മുൻകൂട്ടി കത്തുനൽകിയിരുന്നു. ഒന്നാംതീയതിക്ക് മുമ്പ് എത്തിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണം സ്കൂൾ തുറക്കുന്ന ദിവസംമുതൽതന്നെ കാര്യക്ഷമമായി നടക്കും.
വിദ്യാഭ്യാസ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |