
കൊച്ചി: പൊളിക്കുന്നതിന്റെ ഭാഗമായി മുംബയ് എഡിഫൈസ് എൻജിനിയറിംഗിന്റെയും ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികൾ ഇന്നലെ വൈറ്റില സിൽവർ സാൻഡ് ഐലൻഡ് ചന്ദേർകുഞ്ജിലെ 29 നിലകൾ വീതമുള്ള ആർമി ടവറുകളിൽ പരിശോധന നടത്തി. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചതും ജെറ്റ് ഡിമോളിഷന്റെ സഹകരണത്തോടെ എഡിഫൈസാണ്.
ഇന്നലെ രാവിലെ 11ന് എത്തിയ സംഘം രണ്ടു ടവറുകളും പരിശോധച്ചു. രണ്ട് ദിവസം കൂടി പരിശോധന തുടരും. കെട്ടിടങ്ങളുടെ അവസ്ഥ, കോൺക്രീറ്റിന്റെ ഗുണനിലവാരം, ഇരുമ്പ് കമ്പികളിലെ തുരുമ്പ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. തൊട്ടടുത്തുള്ള ടവറിനും കൊച്ചി മെട്രോ റെയിൽ പാതയ്ക്കും ദോഷമാകാതെ തന്നെ രണ്ട് ടവറുകളും പൊളിച്ചുമാറ്റാനാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ജെറ്റ് ഡിമോളിഷൻ പ്രതിനിധികളായ കെവിൻ സ്മിത്, റോബർട്ട് ബ്രിങ്ക്മാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
യോഗം ബുധനാഴ്ച
ആർമി ടവറുകൾ പൊളിക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളിൽ എഡിഫൈസാണ് യോഗ്യത നേടിയത്. ജൂൺ 24ന് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഇവർക്ക് കരാർ നൽകാനുള്ള തീരുമാനം കളക്ടർ അദ്ധ്യക്ഷയായ പുനർനിർമ്മാണ കമ്മിറ്റി കൈക്കൊണ്ടേക്കും. എ.ഡബ്ല്യു.എച്ച്.ഒ നേരിട്ട് പൊളിക്കൽ കരാർ ഒപ്പിടുന്നില്ലെങ്കിൽ ഇതിന്റെ ചെലവായ 11.44 കോടി ഒരാഴ്ചയ്ക്കകം കൈമാറാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടിരുന്നു. എന്നാൽ 2.85 കോടി രൂപ മാത്രമാണ് കൈമാറിയത്. ഇക്കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. ബാക്കി തുക അടയ്ക്കാൻ നിർദേശിക്കുമെന്നാണ് സൂചന.
അഴിമതിയുടെ ടവറുകൾ
സൈനികർക്കും വിമുക്തഭടന്മാർക്കുമായി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) ആറ് വർഷം മുമ്പ് കൈമാറിയ രണ്ട് ടവറുകൾ അഴിമതിയെ തുടർന്നുണ്ടായ നിർമ്മാണതകരാറുമൂലമാണ് പൊളിച്ചു മാറ്റുന്നത്. 14 നിലയുള്ള മൂന്നാമത്തെ ടവറിന് ബലക്ഷയമില്ല. ഹൈക്കോടതി നിയോഗിച്ച കളക്ടർ അദ്ധ്യക്ഷയായ കമ്മിറ്റിക്കാണ് താമസക്കാരെ ഒഴിപ്പിച്ച്, ടവറുകൾ പൊളിച്ചുമാറ്റി, പുനർനിർമ്മിച്ച് കൈമാറുനുള്ള ചുമതല. ഇതിനായി 250 കോടി രൂപ എ.ഡബ്ല്യു.എച്ച്.ഒ മുടക്കണം. 204 ഫ്ളാറ്റുകളാണ് രണ്ടു ടവറിലുമായുള്ളത്. ഇവരെയെല്ലാം ആറുമാസം മുമ്പ് ഒഴിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |