
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമ്മാണ വേളയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഉമാതോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബദൽ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കെ.എം.ആർ.എല്ലിന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജലഅതോറിറ്റി, കെ.എസ്.ഇ.ബി, ട്രാഫിക് പൊലീസ്, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളുമായി ജില്ലാ കളക്ടറുടെയും ജനപ്രതിനിധി കളുടെയും സാന്നിധ്യത്തിൽ കൂടിയാലോചനകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുത്തതായും മുഖ്യമന്ത്രി മറുപടി നൽകി.
ഉമ തോമസിന്റെ പരാതികൾ
പാലാരിവട്ടം മുതൽ കാക്കനാട് വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്
വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിൽ ഗുരുതരമായ പിഴവുകൾ
വാട്ടർ മെട്രോ ജെട്ടികളായ ചളിക്കവട്ടം, ആറാട്ട് കടവ്, തുതിയൂർ, എന്നിവിടങ്ങളിൽ ബോട്ടു നിർത്തുന്നില്ല.
കൊച്ചി മെട്രോയുടെ ചുമതലയിലുള്ള വൈറ്റില ബണ്ട് പാലം നിർമ്മാണം മന്ദഗതിയിൽ
മുഖ്യമന്ത്രിയുടെ മറുപടികൾ
ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കരയിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് മെട്രോ നിർമ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും കൂടുതൽ ട്രാഫിക് വാർഡർമാരെ വിന്യസിച്ചു.
സെന്റ് മാർട്ടിൻ ചർച്ച് ജംഗ്ഷൻ, കുന്നുംപുറം ജംഗ്ഷൻ, പടമുഗൾ ജംഗ്ഷൻ, ഈച്ചമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ ബാരിക്കേഡുകൾ പരമാവധി അകത്തേക്ക് മാറ്റി റോഡിന്റെ വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. റോഡിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗത്തെ മൂന്ന് സെക്ടറുകളായി തിരിച്ച് ട്രാഫിക് പൊലീസിന്റെ ബൈക്ക് പെട്രോളിംഗും മൊബൈൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
പ്രധാന ജംഗ്ഷനുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
38% മാത്രം
മേയ് മാസക്കണക്ക് പ്രകാരം കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട മെട്രോ നിർമ്മാണം പൂർത്തീകരിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |