
കൊച്ചി: ജില്ലയിലെ ഏറ്റവും തിരക്കേറിയ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ 27 ദിവസമായി ഓടുന്നത് ‘പകരക്കാരൻ’എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ. ജൂൺ 10ന് ചുമതലയൊഴിഞ്ഞ എസ്.എച്ച്.ഒ ജിജോയ്‌ക്ക് പകരം നിയമനമായിട്ടില്ല. പ്രധാന കേസുകളിൽ അന്വേഷണം ഇഴയുകയാണ്.
മുളവുകാട് എസ്.എച്ച്.ഒ ശ്യാംകുമാറിനാണ് സെൻട്രൽ സ്റ്റേഷന്റെ അധികച്ചുമതല.
രണ്ട് സ്റ്റേഷനുകളുടെ ചുമതലയായതോടെ എസ്.എച്ച്.ഒയ്‌ക്ക് ജോലിഭാരം കൂടി. മാർക്കറ്റിൽ ഉറങ്ങിക്കിടന്ന സ്ത്രീയ്ക്കും മകനും കുത്തേറ്റ കേസിലുൾപ്പെടെ പ്രതികൾ പിടിയിലാകാനുണ്ട്.
പുതിയ എസ്.എച്ച്.ഒയുടെ നിയമനം വൈകിയേക്കും. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലം മാറ്റപ്പെട്ട എസ്.എച്ച്.ഒമാർക്ക് തിരികെ നിയമനമായിട്ടില്ല. പ്രിൻസിപ്പൽ എസ്.ഐമാരെ സ്റ്റേഷനുകളുടെ എസ്.എച്ച്.ഒ പദവി തിരികെ ഏൽപ്പിക്കാനുള്ള തീരുമാനം നിയമനം വൈകുന്നതിന് പ്രധാന കാരണമാണ്. പുതിയ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങാൻ 10 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.
219 ദിവസം, 755 എഫ്.ഐ.ആർ
മറൈൻഡ്രൈവ്, ഹൈക്കോടതി, ജനറൽ ആശുപത്രി, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ജില്ലാ കോടതികൾ എന്നിവയ്ക്ക് പുറമെ, കോളേജുകളും ഫ്ലാറ്റ് സമുച്ചയങ്ങളും എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളും സെൻട്രൽ. സ്റ്റേഷന്റെ പരിധിയിലാണ്. സിറ്റി പൊലീസ് കമ്മീഷണർക്ക് കീഴിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും സെൻട്രലിലാണ്. 2026ൽ 219 ദിവസത്തിനിടെ ഇന്നലെ വൈകിട്ട് വരെ എഫ്.ഐ.ആർ ‘വീണത്’ 755 കേസുകൾ. കേസെടുക്കാതെ ‘വാങ്ങിവച്ചിരിക്കുന്ന’ പരാതികൾ വേറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |