കൊച്ചി: അസംഘടിതമേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കുവേണ്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ 16 കോടിരൂപ ചെലവിട്ട് നിർമ്മിച്ച ആപ് കാഘർ ജനനി അപ്പാർട്ടുമെന്റിന് അഞ്ച് വർഷമായിട്ടും ആവശ്യക്കാരില്ല. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മിതമായ നിരക്കിൽ ഭവനം എന്ന ലക്ഷ്യത്തോടെയാണ് പെരുമ്പാവൂർ പോഞ്ഞാശേരിയിൽ 2021ൽ ജനനി അപ്പാർട്ടുമെന്റ് നിർമ്മിച്ചത്. ഒരു അപ്പാർട്ടുമെന്റിന് 20,57,708 രൂപയാണ് വില.
2021 ഫെബ്രുവരി 13ന് അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്നുതന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ചിലും 2022 ആഗസ്റ്റിലും 2025 ജൂണിലും പരസ്യം നൽകിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ലക്ഷത്തോളമുള്ള രജിസ്ട്രേഷൻ തുക ഇളവ് ആവശ്യപ്പെട്ട് ഫൗണ്ടേഷൻ സർക്കാരിന് കത്തയച്ചിട്ടുണ്ട്.
നിർമ്മിച്ചത് ഉൾപ്രദേശത്ത്
എന്തുകൊണ്ടാണ് അപ്പാർട്ട്മെന്റ് ഒഴിഞ്ഞുകിടക്കുന്നതെന്ന ചോദ്യത്തിന് ഫൗണ്ടേഷന് മറുപടിയില്ല.
പോഞ്ഞാശേരി ഗ്രാമീണമേഖലയാണ്. ഉൾപ്രദേശവുമാണ്. പ്രധാനറോഡിൽ രണ്ട് കിലോമീറ്റർ ഉള്ളിലാണ് അപ്പാർട്ട്മെന്റ്. അതുകൊണ്ടാകാം ആവശ്യക്കാരില്ലാത്തതെന്നാണ് നിഗമനം. നിർമ്മാണത്തിന് മുൻപ് ആവശ്യക്കാരെ കണ്ടെത്തിയുമില്ല.
സൗകര്യങ്ങളേറെ
74 അപ്പാർട്ടുമെന്റുകൾ
14 നിലകൾ
740 ചതുരശ്ര അടി
2 കിടപ്പ് മുറികൾ
ഡൈനിംഗ്, വിസിറ്റിംഗ് ഏരിയകൾ
അടുക്കള, രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂമുകൾ
ബാൽക്കണി, കാർ പാർക്കിംഗ്, അഗ്‌നിശമന സംവിധാനം
2 ലിഫ്റ്റ്, മഴവെള്ളസംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസൽ ജനറേറ്റർ, റോഡ് ആക്‌സസ്, ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ
ഏറ്റെടുക്കാൻ പഞ്ചായത്ത്
നടത്തിപ്പ് വിട്ടുനൽകിയാൽ ഗുണഭോക്താക്കളെ കണ്ടെത്താമെന്ന് വെങ്ങോല ഗ്രാമപഞ്ചായത്ത് അറിയിച്ചെങ്കിലും ഫൗണ്ടേഷൻ വഴങ്ങിയില്ല. ഫ്ലാറ്റ്, ലൈഫ് പദ്ധതിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ലൈഫ് മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് നിർദ്ദേശങ്ങളും സർക്കാരിന് വിട്ടിരിക്കുകയാണ്. 64 കോടിരൂപ ചെലവിൽ 14 നിലകളിലുള്ള 4 ടവറുകളിലായി 296 അപ്പാർട്ടുമെന്റുകളാണ് പദ്ധതിയിലുള്ളത്. ആദ്യടവർ ഉദ്ഘാടനവും രണ്ടാം ടവർ ശിലാസ്ഥാപനവും ഒന്നിച്ചായിരുന്നു. ഗുണഭോക്താക്കൾ എത്താത്തതുകാരണം ബാക്കിയുള്ളത് ഉപേക്ഷിച്ച മട്ടിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |