
കിഴക്കമ്പലം: പൊലീസുകാരന്റെ അവസരോചിതമായ ഇടപെടലിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച അസാം സ്വദേശികൾ പിടിയിൽ. നാഗോൺ സിമലുഗുരി സ്വദേശികളായ കെയ്റുൾ ഇസ്‌ലാം (30), ജാമുഗുരി ഇജാജുൽ ഇസ്‌ലാം (34) എന്നിവരാണ് പിടിയിലായത്. വീട്ടൂർ സ്കൂൾ ജംഗ്ഷനിൽ ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സായോ ആന്റണിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബസ് സ്റ്റോപ്പിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഇവരുടെ കൈവശം ഏകദേശം 50 കിലോയോളം വരുന്ന ചെമ്പുകമ്പിയും ഇലക്ട്രിക് വയറുകളും കണ്ടെത്തി. തുടർന്ന് കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.
വീട്ടൂർ പെട്രോൾ പമ്പിന് സമീപമുള്ള കോടമറ്റത്തിൽ ലാൽമോന്റെ വീട്ടിൽ നിന്നാണ് ഇവർ വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചതെന്ന് വ്യക്തമായി. കണ്ടെടുത്ത ഇലക്ട്രിക് കോപ്പർ വയറുകൾക്ക് ഏകദേശം 25,000 രൂപ വിലവരും. വയറുകൾ മുറിച്ചെടുത്തതിനെത്തുടർന്ന് ബാക്കിയുള്ളവ ഉപയോഗശൂന്യമായതോടെ ഉടമയ്ക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
കുന്നത്തുനാട് മേഖലയിൽ നടന്ന സമാനമായ മോഷണങ്ങളിൽ പ്രതികളുടെ പങ്ക് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. കേസന്വേഷണത്തിന് സി.ഐ ടി.ദിലീഷ്, എസ്.ഐ പി.എച്ച്. അബ്ദുൾ ജബ്ബാർ, എ.എസ്.ഐ എ.ഐ. നാദിർഷ, സീനിയർ സി.പി.ഓമാരായ എം.ടി. രതീഷ്, ടി.എ.സിറാജ്, സി.പി.ഓമാരായ അബി ഗോപാലൻ, സായോ ആന്റണി എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |