
കൊച്ചി: സ്വയം നക്സലെന്ന് വിശേഷിപ്പിച്ച് പുലർച്ചെ കടവന്ത്രയിലെ ശാന്തിഭവനിൽ ബോംബ് ഭീഷണി മുഴക്കിയ വിരുതൻ മണിക്കൂറുകൾക്കകം ഇടുക്കി രാജാക്കാട് നിന്ന് പൊലീസിന്റെ വലയിലായി. മദ്ധ്യപ്രദേശ് സ്വദേശിയായ വിമലാണ് പിടിയിലായത്. ശാന്തിഭവന്റെ ഔദ്യോഗിക ഫോണിലേക്ക് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഹിന്ദിയിലും മലയാളത്തിലും ഇയാൾ ഭീഷണി മുഴക്കിയത്. സ്ഥാപനത്തിനുള്ളിലും പുറത്ത് നിറുത്തിയിട്ടിരുന്ന കാറിലും ബോംബ് വച്ചിട്ടുണ്ടെന്നും തന്റെ മൂന്ന് കുട്ടികൾ അവിടെയുണ്ടെന്നുമായിരുന്നു ജീവനക്കാരെ ഭയപ്പെടുത്തിയ സന്ദേശം.
പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലും ഭയത്തിലും വീഴാതെ ജീവനക്കാർ ഉടൻ കടവന്ത്ര പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി ഇടുക്കിയിലുണ്ടെന്ന് സിഗ്നൽ ലഭിച്ച പൊലീസ്, ശാന്തമ്പാറ പൊലീസിന്റെ സഹായത്തോടെ വിമലിനെ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ടോടെ ഇയാളെ കൊച്ചിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഥയിലെ വിചിത്രവും രസകരവുമായ വിവരങ്ങൾ പുറത്തുവന്നത്.
വൈരാഗ്യം വ്യക്തിപരം
സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. കുറച്ചുനാൾ മുമ്പ് ഇയാളുടെ ഭാര്യയെയും മക്കളെയും ശാന്തിഭവനിൽ താമസിപ്പിച്ചിരുന്നു. ഇതിലുണ്ടായ വ്യക്തിപരമായ പകയും വൈരാഗ്യവുമാണ് അർദ്ധരാത്രിയിലെ ബോംബ് ഭീഷണിക്ക് പിന്നിലെ യഥാർത്ഥ കാരണം. ലഹരി തലയ്ക്കുപിടിച്ചപ്പോൾ താനൊരു നക്സലാണെന്ന് സ്വയം വിശ്വസിച്ച് ഫോണിലൂടെ വീരവാദം മുഴക്കുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശിയായ വിമൽ വർഷങ്ങളായി കേരളത്തിലുണ്ട്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |