ആലുവ: റെയിൽവേ ഗുഡ്സ് ഷെഡിന് സമീപം പ്രവാസിയെ ആക്രമിച്ച് ആഭരണവും പണവും കവർന്ന കേസിൽ മുഖ്യപ്രതിയുടെ മുഖത്തെ മുറിവേറ്റ പാടാണ് പൊലീസിന് പിടിവള്ളിയായത്. കവർച്ചയ്ക്കിരയായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോടനാട് ദേശി ജോഫിൻ ജിജു പൊലീസിന് നൽകിയ മൊഴിയിൽ മുഖ്യപ്രതിയുടെ മുഖത്ത് ആയുധം കൊണ്ട് മുറിവേറ്റ പാടിനെക്കുറിച്ചുണ്ടായിരുന്നു.
മുഖത്ത് മുറിവുള്ള 60ഓളം ക്രിമിനലുകളിൽ നിന്നുമാണ് മുഖ്യപ്രതി പെരുമ്പാവൂർ മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ ആണെന്ന് ബോദ്ധ്യമായത്. അന്നേദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർമാരും സ്ഥിരീകരിച്ചു. തുടർന്ന് 30ലേറെ സിസി ടി.വി ക്യാമറകളും പ്രതിയുടെ മെബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ചു.
കഴിഞ്ഞ മേയിൽ സ്വന്തം പിതാവിൽ നിന്നുമാണ് മുഖ്യപ്രതി സനലിന്റെ മുഖത്ത് വേട്ടേറ്റത്. അന്ന് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ്, തല അറുത്ത് മാറ്റിവച്ചു. അതേദിവസം സനലിനും വെട്ടേറ്റു. തുടർന്ന് പിതാവ് ജീവനൊടുക്കി. പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ നാല് കേസുകൾ സനലിനെതിരെയുണ്ട്.
ട്രെയിനിൽ മുഖ്യപ്രതിയുടെ
ഫോൺ മോഷണം പോയി
ആലുവയിലെ കവർച്ചയ്ക്ക് ശേഷം മാല വിൽക്കുന്നതിനായി പതിവ് ഇടപാടുകാരനായ മേക്കാട് മാളിയേക്കൽ ജോബിയെ ഏൽപ്പിച്ച ശേഷം സനലും രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശി സജാദും രണ്ടുവഴിക്കാണ് തിരിഞ്ഞത്. സനൽ ട്രെയിൻ മാർഗം കൊല്ലൂരിലേക്ക് പോകുന്നതിനിടെ കാസർകോട് എത്തിയപ്പോഴാണ് മൊബൈൽ ഫോൺ മോഷണം പോയത്. തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്.
മോഷണ മുതലുകൾ വില്പന നടത്തുന്നതിന് സഹായിക്കുന്നയാളാണ് മൂന്നാം പ്രതി ജോബി. സനലിന്റെ സ്ഥിരം ഇടപാടുകാരനാണ്. ഇയാൾക്കെതിരെ എട്ട് കേസുകളുണ്ട്.
ട്രാൻസ്ജെൻഡേഴ്സിനെ
മറയാക്കി ബ്ളാക്ക് മെയിൽ സംഘം
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രാൻസ്ജെൻഡേഴ്സിനെ മറയാക്കി ബ്ളാക്ക് മെയിൽ സംഘമുള്ളതായി സൂചനയുണ്ടെന്ന് സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത്ത് മാത്യു എന്നിവർ പറഞ്ഞു. ഇവർക്കെതിരെ ശക്തമായ നടപടികളുണ്ടാകും. എന്നാൽ കഴിഞ്ഞ ദിവസത്തെ കവർച്ചയുമായി ട്രാൻസ്ജെൻഡേഴ്സിന് ബന്ധമില്ല.
പൊലീസ് പട്രോളിംഗ് ശക്തമാക്കും. നിലവിൽ നാല് പൊലീസും ഒരു ഓഫീസറും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിംഗും ആരംഭിക്കും. കൂടുതൽ ലൈറ്റുകളും സി.സി ടി.വികളും സ്ഥാപിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ കാടുകളും വെട്ടിത്തെളിക്കും.
സ്വർണമാണെന്ന്
സ്ഥിരീകരിച്ചിട്ടില്ല
യുവാവിൽ നിന്ന് കവർച്ച നടത്തിയെടുത്തത് സ്വർണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ ചില അവ്യക്തതയുണ്ട്. ലഭിച്ച തൊണ്ടിമുതൽ കോടതിയിൽ കൊടുത്ത ശേഷം പരിശോധിച്ച് ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |