
ആറളം: ആറളം അടക്കമുള്ള മലയോരമേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിനിടെ ആനമതിൽ നിർമ്മാണം വേഗത്തിലാക്കാനും കാട് വെട്ടിത്തെളിക്കാനും നിർദ്ദേശിച്ച് മന്ത്രി അഡ്വ.സണ്ണി ജോസഫ്. പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് ഇതിനുള്ള നിർദേശം നൽകിയെന്നും ജില്ലയുടെ ചുമതലയുള്ള അദ്ദേഹം വിശദീകരിച്ചു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
മനുഷ്യവന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകൾ ചേർന്ന് ഏതാനും പഠനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആനയെ ആകർഷിക്കാത്ത കൃഷി രീതി അവലംബിക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെക്കാൻ തോക്ക് ലൈസൻസിനുള്ള അപേക്ഷയിന്മേൽ പെട്ടെന്ന് തീരുമാനമെടുക്കാനും മന്ത്രി നിർദ്ദേശിച്ചു.കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമിയുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ കളക്ടർ പി.വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും മനുഷ്യകാട്ടാന സംഘർഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
യോഗത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ്, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ.സുബൈർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.കെ.സി സച്ചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |