
തൃശൂർ: ആശയങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു ഇന്നലെ നിര്യാതനായ കമ്മ്യൂണിസ്റ്റ് ചിന്തകൻ എം.പി. പരമേശ്വരൻ. എല്ലാ മേഖലകളിലും നിറഞ്ഞുനിന്നിരുന്ന വടവൃക്ഷം. ശാസ്ത്രം മാത്രമല്ല, വിദ്യാഭ്യാസം, വികസനം, ആരോഗ്യം, കൃഷി, സിനിമ, എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എം.പി. പരമേശ്വരന് വ്യത്യസ്തമായ ചിന്തയും പദ്ധതിയുമുണ്ടായിരുന്നു. ഇതെല്ലാം പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനുള്ള കഴിവ് തന്നെയാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. 33 വർഷക്കാലം സി.പി.എമ്മിൽ സജീവമായിരുന്നു അദ്ദേഹം. 'ഫോർത്ത് വേൾഡ്' എന്ന പ്രത്യയശാസ്ത്ര പുസ്തകത്തിന്റെ രചനയ്ക്ക് ശേഷം അദ്ദേഹം പുറത്താക്കപ്പെട്ടു. മാർക്സിസ്റ്റ് തത്വങ്ങളുടെ നിരാകരണമായിട്ടാണ് പാർട്ടി അതിനെ കണ്ടത്. അടിസ്ഥാനപരമായി ഒരു മാർക്സിസ്റ്റായ അദ്ദേഹത്തിന് താൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഇടതുപക്ഷം മനസിലാക്കിയില്ലെന്ന പരിഭവുവുമുണ്ടായിരുന്നു.
ചരിത്രം സൃഷ്ടിച്ച സാക്ഷരത
ഒറ്റ വർഷം കൊണ്ട് കേരളത്തെ നമുക്ക് സമ്പൂർണ സാക്ഷരമാക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നടക്കാത്ത പദ്ധതി എന്നായിരുന്നു. എന്നാൽ പിന്നീട് കണ്ടത് ചരിത്രമായിരുന്നു. കേരളം സമ്പൂർണ സാക്ഷരമാകുന്നതും അതിന്റെ തുടർച്ചയായുള്ള ജനകീയാസൂത്രണവും അദ്ദേഹത്തിന്റെ ചിന്തയുടെ തുടർച്ചയായിരുന്നു.
പുകയില്ലാത്ത അടുപ്പ്
എൺപതുകളുടെ തുടക്കത്തിലാണ് ഗ്രാമശാസ്ത്ര സമിതി, ഗ്രാമശാസ്ത്രം, വികേന്ദ്രീകരണം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങുന്നത്. നാടിന് ചേർന്ന സാങ്കേതിക വിദ്യ, ഇന്റർമീഡിയറ്റ് ടെക്നോളജി തുടങ്ങിയ ആശയങ്ങളും എം.പി മുന്നോട്ട് വച്ചു. ഇതിന്റെ ഭാഗമായാണ് പുകയില്ലാത്ത അടുപ്പ് രൂപപ്പെട്ടത്. വലിയൊരു ശതമാനം വീടുകളിലും വിറകടുപ്പ് ഉപയോഗിക്കപ്പെട്ടിരുന്ന അക്കാലത്ത് ഈ പദ്ധതി വലിയ മാറ്റമാണ് സൃഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |