കണ്ണൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കണ്ണൂർ സി.പി.എം നേതൃത്വത്തിന് പയ്യന്നൂർ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തമാകാൻ പറ്റുന്നില്ല. തോറ്റ സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജി, ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള നീക്കം. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടി പാർട്ടിക്കകത്ത് ഉയർന്ന വിമർശനങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമമായാണ് ഈ ഹർജിയെ വിലയിരുത്തുന്നത്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയെന്നും കള്ളനാണെന്നും തന്നെ ആരോപിച്ചെന്നും ഇതിന് തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് ഗാനത്തിൽ കുഞ്ഞികൃഷ്ണൻ തന്നെ 'കള്ളൻ' എന്ന് വിശേഷിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണിതെന്നും ഇതുവഴി വ്യാജ പ്രചാരണത്തിലൂടെയാണ് താൻ പരാജയപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ രക്തസാക്ഷി ഫണ്ട് കണക്കുകൾ വ്യാജമാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പാർട്ടിക്കകത്ത് ഉയരുന്ന ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി ഈ ഹർജിയെ വിലയിരുത്തുന്നവർ ഏറെയാണ്.
ധനരാജ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയാണ് സി.പി.എം മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. തീരുമാനം പാർട്ടിക്കകത്ത് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിയമവഴിയിലൂടെ ഫലം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഇപ്പോൾ ശക്തമാണ്.
വോട്ട് കണക്കിൽ തലവേദന
50,000ത്തിലധികം വോട്ടുകൾ നേടിയിട്ടും 7,000 വോട്ടിന്റെ പരാജയം. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ വി. കുഞ്ഞികൃഷ്‌ണനോട് ടി.ഐ മധുസൂദനൻ ഏറ്റുവാങ്ങിയ ഈ തോൽവി പയ്യന്നൂർ ഘടകത്തിന് കനത്ത ആഘാതമായിരുന്നു. സ്വന്തം ബൂത്തിൽ പോലും പിന്നിലായി എന്നത് പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ തെളിവായി അണികൾ ചൂണ്ടിക്കാട്ടിയിരുന്നു. ടി.ഐ മധുസൂദനന്റെ ബൂത്തിൽ കുഞ്ഞികൃഷ്ണന് 292 വോട്ടും മധുസൂദനന് 207 വോട്ടും മാത്രമാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |