
തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന ബേബി ജോൺ (74) നിര്യാതനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. 1971ൽ പാർട്ടിയംഗമായി. 1986ൽ ജില്ലാ കമ്മിറ്റിയംഗമായ ബേബി ജോൺ 97 മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസം ജയിലിൽ കിടന്നു. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് പൊലീസ് മർദ്ദനമേറ്റു. 1971 മുതൽ ബ്ലാങ്ങാട് പി.വി.എം എൽ.പി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരക്കൊല്ലം ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 1991ൽ സർവീസിൽ നിന്നും സ്വയം വിരമിച്ച് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്ന് (1980-85) ആദ്യ തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. 2011ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹ. ബാങ്ക്), അംഗന (അയ്യന്തോൾ സഹ. ബാങ്ക്). മരുമക്കൾ: ജ്യോതി, സൗമ്യ, അനിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ചാവക്കാട് പൊതുശ്മശാനത്തിൽ.
ബേബി ജോണിന്റെ മൃതദേഹം ഇന്ന് രാവിലെ 10ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലും 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ പൂവത്തൂരിലെ വീട്ടിലും വെെകിട്ട് മൂന്നിന് ചാവക്കാട് മുനിസിപ്പൽ ഒാഫീസ് പരിസരത്തും തുടർന്ന് ചാവക്കാട് ഹോച്മിൻ സ്മാകര മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |