പയ്യന്നൂർ നഗരസഭ ഒരുക്കിയ താത്കാലിക വീട്ടിലേക്ക് മാറി
പയ്യന്നൂർ: കിടക്കുവാൻ ഒരു കൂരപോലും ഇല്ലാതെ ദാരിദ്ര്യവും കഷ്ടപ്പാടുകളും വേട്ടയാടുമ്പോഴും മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ തെരുവുകളിൽ ആക്രി പെറുക്കിയും കടകൾ അടിച്ചുവാരിയും ഉപജീവനം കണ്ടെത്തിയിരുന്ന ദ്വരക്കും ഭാര്യ പഞ്ചമിക്കും ആറ് മക്കൾക്കും നഗരസഭ അധികൃതർ തലചായ്ക്കാൻ താത്കാലിക വീടൊരുക്കി നൽകി.
കഴിഞ്ഞ 12 വർഷമായി പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിലെ കടവരാന്തകളിലും നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിലുമായി മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ടിരുന്ന ഒറ്റപ്പാലം സ്വദേശികളായ ദ്വരയുടെ കുടുംബമാണ് തെരുവിന്റെ ദുരിതങ്ങളിൽ നിന്ന് ഇന്നലെ വൈകീട്ട് അമ്പലത്തറയിലെ പുതിയ വീടിന്റെ തണലിലേക്ക് മാറിയത്.
നഗരസഭ ചെയർപേഴ്സൺ സരിൻ ശശിയുടെ ഇടപെടലുകളും സുഹൃത്തുക്കളുടെയും, ക്ലാപ്പ് കൗൺസിലിംഗ് ക്ലിനിക്, പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവരുടെ സഹകരണവുമാണ് ഈ കുടുംബത്തിന് തുണയായത്. കുടുംബത്തിന്റെ റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങളിലും നഗരസഭ മുൻകൈയെടുത്ത് പരിഹാരം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവർക്ക് ആവശ്യമായ കൗൺസിലിംഗും നൽകിവരികയായിരുന്നു.
ഈ ദമ്പതികൾക്കൊപ്പമുള്ള ആറു കുട്ടികളിൽ ഒരാൾ മരണപ്പെട്ട സഹോദരിയുടെ മകളാണ്. സ്വന്തം മകളെപ്പോലെ തന്നെയാണ് ഈ കുഞ്ഞിനെയും ഇവർ വളർത്തുന്നത്. കുട്ടികളിൽ രണ്ടുപേർ തലശ്ശേരിയിൽ താമസിച്ച് പഠിക്കുമ്പോൾ രണ്ടുപേർ പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂളിലും ഇളയ രണ്ടുപേർ തായത്തുവയൽ അങ്കണവാടിയിലുമാണ് പഠിക്കുന്നത്. പൊലീസുകാരിയാകണമെന്ന മൂത്തമകളുടെ ആഗ്രഹത്തിനൊപ്പം മക്കളെയെല്ലാം പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നതാണ് ഇവരുടെ പ്രധാന സ്വപ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |