കണ്ണൂർ: അഴീക്കോട് നീർക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണം നീളുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലമായ ആവശ്യങ്ങളിലൊന്നാണ് ഫിഷ് ലാൻഡിംഗ് സെന്റർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പദ്ധതി രൂപീകരിച്ചത്. സാദ്ധ്യതാ പഠനറിപ്പോർട്ട് ലഭിച്ചാൽ ഉടൻ പദ്ധതിക്കാവശ്യമായ തുക അനുവദിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ വർഷം സെപ്തംബറിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ മാതൃകാ പഠനം സംബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനമായ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസോഴ്സ് സ്റ്റേഷനിൽ നിന്നും അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ സെന്റർ നിർമ്മാണത്തിനുള്ള വിശദമായ പദ്ധതി രൂപരേഖ ഹാർബർ എൻജിനീയർ വകുപ്പ് മുഖേന തയ്യാറാക്കാൻ കഴിയൂ. അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.
സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്തമാറ്റിക്കൽ മോഡൽ സ്റ്റഡീസ് ഫോർ ലിറ്റോറൽ ഡ്രിഫ്റ്റ് ഡിസ്ട്രിബ്യൂഷൻ ആൻഡ് ഷോർലൈൻ ഇവല്യൂഷൻ എന്ന പഠനം നടത്തുവാൻ സി.ഡബ്ല്യൂ.പി.ആർ.എസിനെ ചുമതലപ്പെടുത്തിയിരുന്നു. സെന്ററിനായുള്ള മാതൃകാ പഠന റിപ്പോർട്ടിന്റെ കരട് റിപ്പോർട്ട് നിലവിൽ ലഭ്യമായിട്ടുണ്ട്. ഇത് ഹാർബർ എൻജിനീയറിംഗ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എൻജിനീയറുടെ അഭിപ്രായത്തിനായി കൈമാറിയിട്ടുണ്ട്.
150 മത്സ്യബന്ധന യാനങ്ങൾ
അഴീക്കോട് മത്സ്യ ഗ്രാമത്തിൽ 150 ഓളം മത്സ്യബന്ധന യാനങ്ങളാണുള്ളത്. അഴീക്കൽ, കണ്ണൂർ മാപ്പിള ബേ എന്നീ തുറമുഖങ്ങളെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. നിലവിൽ നീർക്കടവിൽ ലാൻഡിംഗ് സെന്റർ ഇല്ലാത്തത് തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ഇതോടെയാണ് കെ.വി. സുമേഷ് എം.എൽ.എ പദ്ധതി നടപ്പിലാക്കാനൊരുങ്ങിയത്. 2023ലാണ് നിർമ്മാണത്തിനുള്ള നടപടി ആരംഭിച്ചത്. രണ്ടുവർഷം കൊണ്ട് പൂർത്തീകരിക്കാനുദ്ദേശിച്ച പദ്ധതിയാണ് നീണ്ടു പോകുന്നത്. ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനുള്ള സൗകര്യം, ലേല ഹാൾ, പാർക്കിംഗ് ഏരിയ, മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |