കാഞ്ഞങ്ങാട്: ഫോണിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ലോട്ടറി സ്റ്റാൾ ഉടമയായ സജിത്ത് സൂക്ഷിച്ച ടിക്കറ്റിന് 30 ലക്ഷം രൂപ. പുല്ലൂർ തടത്തിലെ ഡ്രൈവർ ബിജു വിളിച്ചു പറഞ്ഞതിനെ തുടർന്ന് പെരിയ ബസ് സ്റ്റോപ്പിലെ കുലവൻ ലോട്ടറി സ്റ്റാൾ ഉടമ പാറപ്പള്ളി കുമ്പളയിലെ ടി. സജിത് സൂക്ഷിച്ചുവെച്ച ഡി.കെ 765564 നമ്പർ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. തനിക്ക് വേണ്ടി നീക്കിവെച്ച ലോട്ടറിയുടെ ടിക്കറ്റ് നമ്പർ ഏതാണെന്ന് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിന് വേണ്ടി മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോൾ ഇത് മറച്ചുവെക്കാതെ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് സജിത് സത്യസന്ധത കാണിക്കുകയായിരുന്നു.
ബിജുവിന്റെ മകൾ എട്ടാംതരം വിദ്യാർത്ഥിനിയായ അൻവിത അർബുദത്തെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. നാട്ടുകാരുടെ ചികിത്സാസഹായകമ്മിറ്റി രൂപീകരിച്ച് നല്ലൊരു തുക ബിജുവിന്റെ കുടുംബത്തിന് കൈമാറി. മാസങ്ങളായി ചികിത്സ തുടരുന്നതിനാൽ ഇനിയും പണം ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ 30 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത് ബിജുവിനും കുടുംബത്തിനും ആശ്വാസമായി. കുട്ടിയുടെ ചികിൽത്സാർഥം ബിജു തിരുവനന്തപുരത്തായതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാലുടൻ ബിജുവിന് ടിക്കറ്റ് കൈമാറുമെന്ന് സജിത്ത് കേരള കൗമുദിയോട് പറഞ്ഞു.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സജിത്തിന് വർഷങ്ങൾക്ക് ഭൂതപ്പാനിയുടെ കത്തേറ്റ് ഏറെനാൾ ചികിത്സയിലായിരുന്നു. ഇതേതുടർന്ന് വലിയ സാമ്പത്തിക ബാദ്ധ്യതയിലായിരുന്നിട്ടും 30 ലക്ഷം അടിച്ച ടിക്കറ്റ് അതിന്റെ അവകാശിക്ക് നൽകാൻ സജിത്ത് തീരുമാനിക്കുകയായിരുന്നു. ഭൂതപ്പാനിയുടെ ആക്രമണം മൂലമുള്ള ശാരീരിക അവശതകൾ സജിത്തിനെ വിട്ടുമാറിയിട്ടില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനായാണ് ലോട്ടറി വിൽപ്പന രംഗത്തേക്ക് കടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |