
അഞ്ചാലുംമൂട്: കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള തൃക്കടവൂർ സോണൽ ഓഫീസ് ഉടൻ മാറ്റും. നിലവിലെ കെട്ടിടത്തിൽ നിന്ന് നവീകരണം നടക്കുന്ന പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലേക്ക് രണ്ടാഴ്ചയ്ക്കകം ഓഫീസ് മാറ്റാനാണ് തീരുമാനം.
'പെരുമഴയിൽ പൊളിയുമോ തൃക്കടവൂർ സോണൽ ഓഫീസ്' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് പിന്നാലെയാണ് അധികൃതർ അടിയന്തര നടപടിയെടുത്തത്. ഓഫീസ് മാറ്റത്തിന് മുന്നോടിയായി മേയർ എ.കെ.ഹഫീസിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം താത്കാലിക ഓഫീസ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസിൽ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം വെറ്ററിനറി ആശുപത്രിയിലെ എച്ച്.ഡി.സി യോഗത്തിന് ശേഷമാണ് മേയർ കെട്ടിടങ്ങൾ സന്ദർശിച്ചത്. ഓഫീസ് പ്രവർത്തനത്തിനായി പഴയ കെട്ടിടം അടിയന്തരമായി നവീകരിച്ച് സജ്ജമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കോർപ്പറേഷൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മേയർ കർശന നിർദേശം നൽകി.
കെട്ടിടത്തിന് മുന്നിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റാനും നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയർ ഉദയാസുകുമാരൻ, കൗൺസിലർമാർ തുടങ്ങിയവരും മേയർക്കൊപ്പമുണ്ടായിരുന്നു.
കെട്ടിടം നിർമ്മാണം ഉടൻ
തുടർനടപടികൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച പ്രത്യേക യോഗം
താത്കാലിക കെട്ടിടത്തിലേക്ക് മാറിയാലുടൻ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ആരംഭിക്കും
ആധുനിക സോണൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത് നാലുകോടി രൂപ ചെലവിൽ
പുതിയ കെട്ടിടം നിർമ്മാണം രണ്ട് വർഷത്തിനകം പൂർത്തിയാകും
ഫണ്ട് ക്ഷാമമാണ് നിർമ്മാണം വൈകാൻ കാരണം
സമയബന്ധിതമായി ഫണ്ട് ലഭ്യമാക്കാൻ ഇടപെടും
ഓഫീസ് മാറ്റുന്നതോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ പുതിയ സോണൽ ഓഫീസ് കെട്ടിടം നാടിന് സമർപ്പിക്കും.
അഡ്വ. എം.എസ് ഗോപകുമാർ
സ്ഥിരം സമിതി അദ്ധ്യക്ഷൻ
കൊല്ലം കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |