കൊല്ലം: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭത്തിൽ കുടുംബത്തിന് 38,50,100 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം പെർമനന്റ് ലോക അദാലത്ത് കോടതി ചെയർപേഴ്സൺ ഷെറിൻ ആഗ്നസ് ഫെർണാണ്ടസ്, മെമ്പർ എൻ.ജീവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ശക്തികുളങ്ങര മരുത്തടി തട്ടാം തറയിൽ സനു (21) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിലാണ് ഉത്തരവ്.
2021 ഒക്ടോബർ 21ന് സ്വന്തം വീടിനോട് ചേർന്നുനിന്ന തെങ്ങിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ അടർത്താൻ ശ്രമിക്കവേ തെങ്ങിന് സമീപത്തുകൂടി അയൽ വീട്ടിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റാണ് സനു മരിച്ചത്. സ്വകാര്യ വസ്തുവിൽ കൂടി ലൈൻ വലിക്കുമ്പോൾ ഉപയോഗിക്കേണ്ട ഇൻസുലേറ്റ് ചെയ്ത വയർ അല്ലാതിരുന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്ന ഹർജിക്കാരുടെ വാദം. ട്രാൻസ്ഫോർമറിലുള്ള സുരക്ഷാ ഫ്യൂസുകൾ കൃത്യമായി പ്രവർത്തിക്കാതിരുന്നതും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിച്ചു.
വെൽഡിംഗ് ജോലിക്ക് പോയിരുന്ന 21 കാരനായ സനുവിന് കിട്ടുന്ന വരുമാനമായിരുന്ന കുടുംബത്തിന്റെ ഏക ആശ്രയം. നഷ്ടപരിഹാര തുകയിൽ നിന്ന് നേരത്തേ അനുവദിച്ച ദുരിതാശ്വാസ തുകയായ 2 ലക്ഷം രൂപ കുറച്ച് 3650100 രൂപ ആറ് ശതമാനം പലിശ സഹിതം കെ.എസ്.ഇ.ബി കെട്ടിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹർജി കക്ഷികൾക്ക് വേണ്ടി അഭിഭാഷകരായ ഫ്രാൻസി ജോൺ, വിശാഖ് ഹർഷ, മേഘശ്രീ ബാല, സോന ശങ്കർ, എച്ച്.ജി.മാധുരി എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |