അഞ്ചാലുംമൂട്: ഗണപതിമുക്ക് മുതൽ കൊല്ലേരിൽ ശിവക്ഷേത്രം, ആണിക്കുളത്തുചിറ വഴി പെരിനാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് വരെയുള്ള റോഡ് നവീകരിക്കാൻ കോർപ്പറേഷൻ ഫണ്ടിൽനിന്ന് 34 ലക്ഷം രൂപ വകയിരുത്തി. റോഡിലെ കുഴിയിൽ നാട്ടുകാർ വാഴ നട്ടതോടെയാണ് അതുവരെ അനങ്ങാതിരുന്നവർ കണ്ണുതുറന്നത്. ഉടൻതന്നെ ടെൻഡറിലേക്ക് കടക്കും. നാടിന്റെ ദുരിതം ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നേരത്തെ വാർത്ത നൽകിയിരുന്നു.
വലിയ കുഴികളും ഇളകിക്കിടക്കുന്ന കല്ലുകളും നിറഞ്ഞ റോഡിൽ മഴക്കാലത്ത് കുളം പോലെയാവും. ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. വേനൽക്കാലത്ത് റോഡിലെ പൊടിശല്യമായിരുന്നു തലവേദന. പൊടിശല്യം മൂലം പ്രദേശവാസികളും പൊറുതിമുട്ടി. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ ദിവസവും നൂറുകണക്കിന് പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അടുത്തിടെ റോഡിലെ വലിയ കുഴികളിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചത്.
പാർവതി മന്ദിരം റോഡിനും പുതുജീവൻ :
ഇതേ പദ്ധതിയിൽ സർവീസ് സ്റ്റേഷൻ-പാർവതി മന്ദിരം റോഡിലെ സ്ഥിരം വെള്ളക്കെട്ടിനും പരിഹാരമാകും. നേരത്തെ സ്ഥാപിച്ച മഴക്കുഴി സംവിധാനം പരാജയപ്പെട്ടതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് അധികൃതർ പറയുന്നു. റോഡ് നവീകരണത്തോടൊപ്പം വെള്ളക്കെട്ടിനും പരിഹാരം കാണുന്ന തരത്തിലാണ് പദ്ധതി. രണ്ടാം ഘട്ടത്തിലാണ് ഈ റോഡിന്റെ നിർമ്മാണം.
പദ്ധതി തുക വകയിരുത്തി. തുടർനടപടികൾ പുരോഗമിക്കുന്നു.
റീജ സുഗുണൻ
കൗൺസിലർ, അഞ്ചാലുംമൂട് വെസ്റ്റ് ഡിവിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |