കൊല്ലം: അരമണി കിലുക്കി, മേലാസകലം പുള്ളിയും വരയും നിറച്ച് മുഖംമൂടിയണിഞ്ഞ 35 പുലികൾ ഇന്നലെ കടവൂരിലും പരിസരത്തും ആടിത്തിമിർത്തു. തൃശൂരിലെ ഒൻപത് ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പെരിനാട്ടിലെത്തിയത്. ഇതിൽ ഒരു പെൺപുലിയുമുണ്ടായിരുന്നു.
രാവിലെ ആറിന് തുടങ്ങിയ പുലിവര വൈകിട്ട് മൂന്നോടെയാണ് പൂർത്തിയായത്. പെരിനാട് കലാവേദിയാണ് തൃശൂരിലെ പുലിക്കളി സംഘത്തെ ജില്ലയിൽ എത്തിച്ചത്. വൈകിട്ട് നാലരയോടെ മുന്നിൽ കുട്ടിപ്പുലികളെയും പിന്നിൽ ചെണ്ടമേളക്കാരെയും അണിനിരത്തി തൃക്കടവൂർ മഹാദേവക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര അഞ്ചാലുംമൂട്ടിൽ സമാപിച്ചു. വഴിയരികിൽ കാത്തുനിന്ന സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പുലികളോടൊപ്പം ഫോട്ടോയെടുക്കാനും ഘോഷയാത്ര കാണാനും കൂടി.
കുട്ടികൾക്ക് വയറിലെ പുലിവര കൗതുകമായപ്പോൾ മുതിർന്നവർക്ക് അത് നവ്യാനുഭവമായി. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. കലാവേദി ചെയർമാൻ ആർ.സജീവ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ റീജ സുഗുണൻ, ധന്യ രാജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |