
കോട്ടയം : സപ്ലൈകോ നെല്ല് സംഭരിച്ച വകയിൽ ജില്ലയിൽ കർഷകർക്ക് കൊടുക്കാനുള്ളത് 103 കോടി. മാർച്ച് 25ന് ശേഷം ആരുടെയും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. പുതിയ സർക്കാർ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ തങ്ങളുടെ കാര്യം കൂടി പരിഗണിക്കണമെന്നാണ് കർഷകർക്ക് പറയാനുള്ളത്. സർക്കാർ ഗ്യാരന്റിയിൽ കർഷകർക്ക് ബാങ്കുകൾ നൽകിയ പണം സർക്കാർ തിരിച്ചടക്കാത്തതിനാൽ നെല്ല് സംഭരിക്കുമ്പോൾ നൽകുന്ന പാഡി രസീതിന് പണം നൽകാൻ ബാങ്കുൾ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ വിഹിതം കിട്ടാതെ ബാങ്കുകൾക്കുള്ള വായ്പാത്തുക കൊടുക്കാനാകാത്തതിനാൽ സംസ്ഥാന സർക്കാർ കൈമലർത്തുകയാണ്.
പുതിയ സർക്കാർ ബഡ്ജറ്റ് അതരിപ്പിച്ച് നെല്ല് സംഭരണത്തിനുള്ള പണം ഉൾപ്പെടുത്തിയിട്ട് വേണം ബാങ്കുകളുടെ കുടിശിക തീർക്കാൻ. സംഭരിച്ച നെല്ല് അരിയാക്കി മാറ്റി റേഷൻ കടകളിലൂടെ കാർഡ് ഉടമകൾക്ക് വിറ്റതിന്റെ കൃത്യമായ കണക്ക് സമർപ്പിച്ചാലേ കേന്ദ്ര ഫണ്ട് ലഭിക്കൂ. ഉദ്യോഗസ്ഥ അവധാനതയാണ് ഫണ്ട് ലഭിക്കാൻ വൈകുന്നത്.
കടം മേടിച്ച് കൃഷിയിറക്കി, കൈപൊള്ളി
സ്വർണം പണയംവച്ചും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകരാണ് ഭൂരിപക്ഷവും. പണം കിട്ടിയിട്ട് വേണം കടം വീട്ടാനും, അടുത്ത കൃഷിയ്ക്ക് നിലം ഒരുക്കാനും. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് സംഭരിച്ച നെല്ലിന്റെ പണം നൽകുന്നത്. അവിടെ 40 കോടിയേ ഇനി കൊടുക്കാനുള്ളൂ. അവിടെ കൃത്യമായി പണം നൽകാമെങ്കിൽ അതിലും കുറച്ച് നെല്ല് ഉത്പാദിപ്പിക്കുന്ന കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും എന്തുകൊണ്ട് നടക്കില്ലേയെന്നാണ് കർഷകരുടെ ചോദ്യം.
ജില്ലയിൽ 16 ,773 കർഷകർ
സംഭരിച്ചത് : 6,04, 84, 816 കിലോഗ്രാം നെല്ല്
''തിരഞ്ഞെടുപ്പിന് മുൻപ് പാടങ്ങൾ തോറും കയറിയിറങ്ങി തങ്ങൾ അധികാരത്തിൽ വന്നാൽ സംഭരണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് നേതാക്കൾ പറഞ്ഞത്. അധികാരത്തിൽ എത്തിയശേഷം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
ശശീന്ദ്രൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |