
എരുമേലി: അരുതാത്തത് കഴിഞ്ഞദിവസം സംഭവിച്ചു. രണ്ട് വിദ്യാർത്ഥികളുടെ ജീവൻ എരുമേലി കൊടിത്തോട്ടം പാറമടയിലെ കുളം കവർന്നെടുത്തപ്പോൾ ഒരുനാട് ഒന്നാകെ തേങ്ങി. ഇനി അത്തരമൊരു ദുരന്തം സംഭവിച്ചുകൂടാ.. എരുമേലി ശ്രീനിപുരത്ത് കുളത്തിലേക്ക് വിരൽചൂണ്ടി നാട്ടുകാർ ഒന്നടങ്കം പറയുകയാണ്. അധികാരികൾ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശ്രീനിപുരത്തും ദുരന്തം സംഭവിക്കുമെന്ന് പ്രദേശവാസികൾ ആണയിട്ട് പറയുന്നു. ശ്രീനിപുരത്ത് ജനവാസമേഖലയിൽ നിന്ന് മാറി വനത്തിൽ പഞ്ചായത്ത് നിർമ്മിച്ച കുളത്തിൽ ദിവസവും നിരവധി പേർ കുളിക്കാനും നീന്തൽ പരിശീലനത്തിനും എത്തുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മുൻകരുതലും കുളത്തിൽ ഏർപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അപകടസാധ്യതയും വർദ്ധിച്ചു.
ഇവിടെ സുരക്ഷാവേലിയില്ല
വനം വകുപ്പിൽനിന്ന് വിട്ടുകിട്ടിയ 25 സെന്റ് സ്ഥലത്ത് 30 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലുണ് കുളം. മഴക്കാലമായതോടെ വെള്ളം നിറഞ്ഞു. വനത്തിലായതിനാൽ കുളത്തിൽ പാമ്പുകളുമുണ്ട്. കുളത്തിൽ സുരക്ഷാവേലിയോ അപകട സൂചനാമുന്നറിയിപ്പോ സ്ഥാപിച്ചിട്ടില്ല. കുളം അടച്ചുകെട്ടി വേലി സ്ഥാപിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നിർമ്മിച്ചത് 4 വർഷം മുമ്പ്
ആസാദ് കി അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിയിലാണ് നാല് വർഷം മുമ്പ് കുളം നിർമ്മിച്ചത്. 20 ലക്ഷം രൂപ ചെലവഴിച്ചു. ജലസേചനം, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ടാണ് കുളമൊരുക്കിയത്. എന്നാൽ ഇതൊന്നും നടപ്പായില്ല. കുളം കേന്ദ്രീകരിച്ച് ജലവിതരണപദ്ധതി നടപ്പാക്കിയാൽ വേനൽക്കാലത്ത് ജലക്ഷാമം ഒഴിവാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |